ന്യൂഡൽഹി: ഡൽഹി മൃഗശാലയിലെ കൂട്ടിൽ രണ്ട് പതിറ്റാണ്ടോളമായി ഏകാന്തവാസം തുടരുന്ന ആഫ്രിക്കൻ ആന വിഭാഗത്തിലുള്ള ഒറ്റയാനായ ശങ്കറിന് ഇണയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി അധികൃതർ. ഇരുപത്തിയേഴ് വയസുള്ള ശങ്കർ ഈ ഇനത്തിൽ ഇവിടെയുള്ള ഏകമൃഗം കൂടിയാണ്.

അഫ്രിക്കയിലെ പാർക്കുകളോട് ശങ്കറിന് ഒരു പങ്കാളിയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടതായി ഡൽഹി മൃഗശാല ഡയറക്ടർ സോണാലി ഘോഷ് പറയുന്നു. അതിന് സാധിക്കാത്ത പക്ഷം ആനയെ തിരികെ കൊണ്ടുപോകണമെന്നും അപേക്ഷയിൽ വിശദമാക്കിയതായി സോണാലി പറയുന്നു.

ഏഷ്യൻ ആനകളെ അപേക്ഷിച്ച് കൂടുതൽ ഒറ്റപ്പെട്ട് കഴിയുന്ന സ്വഭാവമാണ് ആഫ്രിക്കൻ ആനകളുടേത് അതിനാൽ ഇവയെ ഏഷ്യൻ ആനകളുടെ ഒപ്പം അയക്കാനും സാധിക്കില്ലെന്ന വിഷമ ഘട്ടത്തിലാണ് മൃഗശാല അധികൃതരുള്ളത്.

ഇന്ത്യൻ രാഷ്ട്രപതിക്ക് സിംബാബ്വേയിൽ നിന്നുള്ള സമ്മാനമായി ലഭിച്ച ശങ്കർ 1998ലാണ് ഡൽഹിയിലെത്തുന്നത്. രണ്ട് പതിറ്റാണ്ടോളം മൃഗശാലയിലെ കൂട്ടിൽ കഴിഞ്ഞ ശങ്കറിന്റെ ഏകാന്തത അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മൃഗശാല അധികൃതർ.

ആഫ്രിക്കയിലെ സാവന്നയിലെ സ്വാഭാവിക ആവാസ മേഖലയായ വിശാലമായ പുൽമേടുകൾ വിട്ട് ഡൽഹിയിലെ കൂട്ടിൽ കഴിയേണ്ടി വരുന്ന ശങ്കറിനേക്കുറിച്ച് ആന പ്രേമികളും ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. നയതന്ത്ര സമ്മാനമായി ലഭിച്ചതിനാലാണ് ശങ്കറിനെ സ്വീകരിക്കേണ്ടി വന്നതെന്ന് മൃഗശാല അധികൃതരും പറയുന്നു.

മഥുരയിലെ ആന സംരക്ഷണ കേന്ദ്രത്തിലും ശങ്കറിന്റെ ഏകാന്തത അവസാനിപ്പിക്കാനുള്ള മാർഗങ്ങളുണ്ടോയെന്ന് തിരയാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ട് നീണ്ട ശങ്കറിന്റെ ഏകാന്തത അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫോർ അനിമൽസ് എന്ന സംഘടന അടുത്തിടെ ഭീമഹർജ്ജി തയ്യാറാക്കിയിരുന്നു. നികിത ധവാൻ, നന്ദികാ കരുണാകരം എന്നീ രണ്ട് സ്‌കൂൾ വിദ്യാർത്ഥികളാണ് ഈ ഭീമഹർജ്ജിക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യയിലെ മൃഗശാലകളിലുള്ള ഏക ആഫ്രിക്കൻ ആനയും ശങ്കറാണെന്നാണ് വിവരം.

നേരത്തെ ശങ്കറിന് പങ്കാളിയായി ഒരു പിടിയാനയെ കൊണ്ടുവന്നിരുന്നെങ്കിലും ഡൽഹിയിലെത്തിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ പിടിയാന ചരിയുകയായിരുന്നു. ശങ്കർ കൂടിനുള്ളിൽ കാണിക്കുന്ന പല ലക്ഷണങ്ങളും സമ്മർദ്ദത്തിന്റേകാവുമെന്നാണ് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ശങ്കറും കടുത്ത രീതിയിലുള്ള സമ്മർദ്ദത്തിലൂടെയാണ് മൃഗശാലയിൽ കഴിയുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ ശങ്കറിനെ മൃഗഡോക്ടർ പരിശോധിക്കുന്നുണ്ടെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്.

മൈസുരുവിലെ മൃഗശാലയിലുള്ള ആഫ്രിക്കൻ ആന കൊമ്പനാനയാണ്. ആനകളെ മൃഗശാലകളിൽ സൂക്ഷിക്കുന്നത് സംബന്ധിയായ മാനദണ്ഡങ്ങളിലും അവയെ തനിയെ താമസിപ്പിക്കരുതെന്നാണ് വിശദമാക്കുന്നത്. ഏഷ്യൻ ആനകളെ അപേക്ഷിച്ച് ആഫ്രിക്കൻ ആനകളെ മെരുക്കി വളർത്തുന്നതും താരതമ്യേന കുറവാണ്. അതിനാൽ ശങ്കറിന് സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ എത്തിക്കണമെന്നാണ് മൃഗസ്‌നേഹികളുടെ പക്ഷം.