കൊച്ചി: വിവിധ കേസുകളുടെ ഭാഗമായി കീഴ്‌ക്കോടതികളിലുള്ള 500, 1000 രൂപാ അസാധുനോട്ടുകൾ എന്തുചെയ്യണമെന്നതു സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതിന്റെ ഭാഗമായി എത്രത്തോളം പണം ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുണ്ടെന്നതു സംബന്ധിച്ചു ജില്ലാ ജഡ്ജിമാർ മുഖേന വിവരശേഖരണം നടത്തുന്നുണ്ട്.

കീഴ്‌ക്കോടതികളിലുള്ള പണം എന്തു ചെയ്യണമെന്നതു സംബന്ധിച്ച വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി സ്വമേധയാ ഹർജി നടപടി ആരംഭിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ച പ്രകാരമാണു നടപടി.

പ്രാരംഭ കണക്കെടുപ്പിൽ, ജില്ലാകോടതിക്കു കീഴിൽ മാത്രം അസാധു നോട്ടുകൾ ഉൾപ്പെട്ട നൂറോളം കേസുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിനു പുറമേ, സംസ്ഥാനത്തെ വിവിധ കോടതികളിൽ തൊണ്ടിമുതലായി കോടിക്കണക്കിനു രൂപയും സൂക്ഷിക്കുന്നുണ്ട്.

നോട്ടു മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിച്ചശേഷം കക്ഷികൾക്കോ സർക്കാരിനോ അസാധു നോട്ടുകൾ ലഭിച്ചാൽ എന്തു ചെയ്യണമെന്നകാര്യത്തിൽ ഒരു വ്യക്തതയുമില്ല. ഈ സാഹചര്യത്തിലാണു ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമാനസാഹചര്യത്തിൽ വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണു കേരള ഹൈക്കോടതിയും ഈ വിഷയം പരിശോധിക്കുന്നത്.