തിരുവനന്തപുരം: ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നാണ് ദേവാസുരം. ആൾക്കാരെ തല്ലിയും കള്ളുകുടിച്ചും തോന്നുംപോലെ ജീവിക്കുന്ന മാടമ്പിയായി മോഹൻലാൽ അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുക തന്നെയായിരുന്നുവെന്ന് ആരാധകർ പറയും.

രഞ്ജിത്തിന്റെ തിരക്കഥയിൽ ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. ജനങ്ങൾ ഏറ്റെടുത്ത മംഗലശേരി നീലകണ്ഠനെ പക്ഷേ ക്ഷൂട്ടിങ് വേളയിൽ ഐവി ശശിക്ക് അത്ര പഥ്യമായിരുന്നില്ല. തിയേറ്ററിൽ ജനം കയ്യടിക്കുകയും രോമാഞ്ചം കൊള്ളുകയും ചെയ്ത പല രംഗങ്ങളും ഷൂട്ടിങ് വേളയിൽ സംവിധായകന് തൃപ്തികരമായിരുന്നില്ല. പക്ഷേ പിന്നീട്, ഇതേ രംഗങ്ങൾ സ്‌ക്രീനിൽ കണ്ട് അദ്ദേഹം അദ്ഭുതപ്പെടുകയും ചെയ്തു.

ദേവാസുരം എന്ന സിനിമയിൽ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന നിരവധി രംഗങ്ങളുണ്ട്. അത്തരത്തിലൊരു രംഗമായിരുന്നു പൊലീസ് ജീപ്പിൽ കയറാൻ നിർബന്ധിക്കുന്ന എസ്‌ഐയോട് നീലകണ്ഠൻ പറയുന്ന മാസ് ഡയലോഗ്- 'എന്റെ ഭീഷണീന്ന് പറഞ്ഞാ ചില ഊച്ചാളി രാഷ്ട്രീയക്കാരുടെ കൂട്ട് സ്ഥലം മാറ്റിക്കളയും എന്നൊന്നുമല്ല, കൊന്നുകളയാനും മടിക്കില്ലെന്നാണ്'. പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന അനേകം സംഭാഷണങ്ങളിലൊന്നാണിത്.

ഈ രംഗം ഷൂട്ട് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടയിൽ ലാൽ ശരിക്കും ഇളകിയാട്ടം നടത്തേണ്ട രംഗമാണിതെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. സ്റ്റാർട്ട് പറഞ്ഞ് മോഹൻലാലിന്റെ കിടിലൻ പ്രകടനത്തിനായി കാത്തിരിക്കുകയായിരുന്നു സംവിധായകൻ. എന്നാൽ അദ്ദേഹത്തെ തീർത്തും നിരാശയിലാഴ്‌ത്തിയ പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. മോഹൻലാലിന്റെ തണുപ്പൻ പ്രകടനത്തിൽ നിരാശ പൂണ്ട സംവിധായകൻ രംഗം വീണ്ടും ചിത്രീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അപ്പോവും അതേ പ്രകടനമാണ് താരം ആവർത്തിച്ചത്.

രണ്ടാമതും അതേ പോലെ തന്നെ അഭിനയിച്ച മോഹൻലാലിന്റെ പ്രകടനത്തിൽ തൃപ്തിയാവാതെ സംവിധായകൻ ആ സീൻ അവസാനിപ്പിക്കുകയായിരുന്നു. സംവിധായകന് തൃപ്തിയില്ലാതെ ആ രംഗം അവസാനിപ്പിച്ചുവെങ്കിലും ഇതേ രംഗം പിന്നീട് സ്‌ക്രീനിൽ കണ്ടപ്പോൾ ഐവി ശശി ഞെട്ടിപ്പോയി. സംവിധായകനെപ്പോലും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു മോഹൻലാൽ കാഴ്ച വെച്ചത്. ഇതിനേക്കാളും മികച്ചൊരു പ്രകടനം ഈ സീനിന് പറ്റിയതായി ഇല്ലെന്നും പറഞ്ഞ് കൈയടിച്ചാണ് ഐവി ശശി സീൻ കണ്ടു തീർത്തത്. സംവിധായകൻ മാത്രമല്ല പിന്നീട് പ്രേക്ഷകർ ഒന്നടങ്കം ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നത്.