മുംബൈ: ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്ക് ഒടുവിൽ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന പുതിയ സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച രാത്രി ഏഴരയ്ക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ട്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയാകും. ഷിൻഡേയും ഫഡ്‌നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ടത്.
.
മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ, ഫഡ്നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇരുവരും ഗവർണറെ കാണാൻ ഒരുമിച്ച് പുറപ്പെടുകയായിരുന്നു. ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്നത് ദേവേന്ദ്ര ഫഡ്‌നാവിസിനാണ്. ബിജെപിക്ക് 27, ഷിൻഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. ആദ്യഘട്ടത്തിൽ ചെറുമന്ത്രിസഭയാവും രൂപീകരിക്കുക.

വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായാണ് ഫഡ്‌നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചത്. രാജ്ഭവൻ ദർബാർ ഹാളിൽ വച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു നേരത്തെയുള്ള ധാരണ. സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാൽ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഗോവയിലുള്ള ശിവസേനാ വിമതർക്ക് നൽകിയ നിർദ്ദേശം.

ഏകനാഥ് ഷിൻഡെയുടെ സംഘത്തിൽനിനിന്ന് ഗുലാബ് റാവു പാട്ടീൽ, ഉദയ് സാമന്ത്, ദാദാ ഭുസെ, അബ്ദുൾ സത്താർ, സഞ്ജയ് റാത്തോഡ്, ശംഭുരാജ് ദേശായി, ബച്ചു കാഡു, താനാജി സാവന്ത് തുടങ്ങിയവർക്ക് പുതിയ സർക്കാരിൽ മന്ത്രിപദം ലഭിച്ചേക്കുമെന്നാണ് സൂചന. ബിജെപിക്ക് 170 എംഎ‍ൽഎമാരുടെ പിന്തുണയുണ്ടെന്ന് പാർട്ടി നേതാവ് ഗിരീഷ് മഹാജൻ അവകാശപ്പെട്ടു. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ആവശ്യം 145 എംഎ‍ൽഎമാരുടെ പിന്തുണയാണ്.

അസമിലെ ഗുവാഹത്തിയിൽനിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിൻഡെ പക്ഷം ഇന്നു രാവിലെ മുംബൈയിൽ എത്താനാണ് ആദ്യം പദ്ധതിയിട്ടത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഇവർ ഗോവയിൽനിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവർക്കൊപ്പമുള്ളവരും ചേരുമ്പോൾ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ് വേണ്ടത്.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചതോടെയാണ് മുഖ്യമന്ത്രിയാകാൻ ഫഡ്‌നാവിസിന് അവസരമൊരുങ്ങിയത്. നിയമസഭയിൽ ഇന്നു ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ നിർദ്ദേശം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയാണ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചത്. രണ്ടു വർഷവും 213 ദിവസവും ഭരണത്തിൽ തുടർന്ന ഉദ്ധവ് സർക്കാരിനു 10 ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് അധികാരം നഷ്ടമായത്.