ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മാസ്‌ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാരെ പുറത്താക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.). തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടരുകയാണെങ്കിൽ അവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഡി.ജി.സി.എ. വ്യക്തമാക്കി.

തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്നും അല്ലെങ്കിൽ പുറപ്പെടലിന് മുൻപോ യാത്രക്കാരെ ഒഴിവാക്കാമെന്ന് സർക്കുലറിൽ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയമനടപടി എടുക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.

മാസ്‌ക് ധരിക്കാത്ത യാത്രികരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്ന് ഡിജിസിഎയ്ക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പോകുന്നതിനിടെ ഒട്ടേറെ യാത്രികർ കൃത്യമായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ജസ്റ്റിസ് സി.ഹരിശങ്കർ പറഞ്ഞിരുന്നു.

വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്നതു മുതൽ ലക്ഷ്യസ്ഥാനത്തെത്തി പുറത്തുപോകുന്നതു വരെ അവശ്യ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ ചില യാത്രക്കാർ വിമാനയാത്ര ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മാർച്ച് 13-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഡി.ജി.സി.എ. പറയുന്നു.

ഡി.ജി.സി.എ. നിർദേശങ്ങൾ:

വിമാനയാത്ര ചെയ്യുന്ന സമയത്ത് യാത്രക്കാർ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. അസാധാരണ സാഹചര്യത്തിൽ അല്ലാതെ മാസ്‌ക് മൂക്കിന് താഴേക്ക് മാറ്റരുത്.

മാസ്‌ക് ധരിക്കാതെ ആരും അകത്തേക്ക് കടക്കുന്നില്ലെന്ന് സിഐ.എസ്.എഫും വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം.

വിമാനത്താവള പരിസരത്ത് എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും എയർപോർട്ട് ഡയറക്ടർ അല്ലെങ്കിൽ ടെർമിനൽ മാനേജർ ഉറപ്പുവരുത്തണം. ഏതെങ്കിലും യാത്രക്കാരൻ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ താക്കീത് നൽകിയതിനു ശേഷം സുരക്ഷാ ഏജൻസികൾക്ക് കൈമാറണം. ആവശ്യമെങ്കിൽ നിയമ നടപടിയും സ്വീകരിക്കാം.

തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും ഏതെങ്കിലും യാത്രക്കാരൻ വിമാനത്തിനുള്ളിൽ മാസ്‌ക് കൃത്യമായി ധരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, യാത്ര പുറപ്പെടുന്നതിനു മുൻപ് ആവശ്യമെങ്കിൽ അവരെ പുറത്താക്കാം. തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും വിമാനത്തിനുള്ളിൽ മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുകയും കോവിഡ് പ്രോട്ടോക്കാൾ പാലിക്കാതിരിക്കുകയും ചെയ്താൽ അദ്ദേഹത്തെ 'അൺറൂലി പാസഞ്ചറാ'യി കണക്കാക്കാവുന്നതും നടപടികൾ കൈക്കൊള്ളാവുന്നതുമാണ്.