തൃശൂർ: കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ തളർന്ന് വീണുപോയ തന്നെ ഉണർത്തി ചിത്രമെടുത്ത പൊലീസ് സമൂഹമാധ്യമങ്ങളിൽ അപകീർത്തി പ്രചാരണം നടത്തിയെന്ന് പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്. സിപിഎം നേതാവും തൃശൂർ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ് ധനീഷാണ് പൊലീസിനെതിരെ ഡിഐജിക്ക് പരാതി നൽകിയത്.

കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുംവഴി അവശതമൂലം വഴിയിൽ തളർന്നുവീണ തന്നെ അതുവഴി വന്ന ഇരിങ്ങാലക്കുട പൊലീസ് ഉണർത്തി. അതിനുശേഷം തനിക്ക് വൈദ്യസഹായം തരാൻ ശ്രമിക്കാതെ ചിത്രമെടുത്ത് 'മദ്യപിച്ച് അവശനിലയിൽ പഞ്ചായത്ത് പ്രസിഡന്റ്' എന്ന പേരിൽ പ്രചരിപ്പിക്കാൻ സഹായിച്ചുഎന്നാണ് ധനീഷിന്റെ പരാതി.

എതിർ പാർട്ടിക്കാർക്ക് ചിത്രം പൊലീസ് തന്നെ നൽകിയെന്നും അവർ അത് രാഷ്ട്രീയമായി ഉപയോഗിച്ചെന്നും ധനീഷ് ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൽഡിഎഫും യുഡിഎഫും തുല്യകക്ഷിനില പാലിക്കുന്ന വേളൂക്കര പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് കെ.എസ് ധനീഷ് പഞ്ചായത്ത് പ്രസിഡന്റായത്.