റാഞ്ചി: ഉത്തരേന്ത്യയിൽ മോദി പ്രഭാവം നിലനിർത്താൻ എ്ത് വിലകൊടുത്തും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ കിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ ഝാർഖണ്ഡിൽനിന്നു മൽസരിപ്പിക്കാൻ ബിജെപി നീക്കം. ക്രിക്കറ്റിനൊപ്പം രാഷ്ട്രീയത്തിലേക്കും ചുവടുവയ്ക്കാൻ മുൻ ക്യാപ്റ്റൻ തയാറായേക്കുമെന്നാണു സൂചന. ഡൽഹിയിൽ ഗൗതം ഗംഭീറും ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം ദേശീയ മാധ്യമമാണ് ഈ പേരുകൾ പുറത്തു വിട്ടത്. ഇതിന് പിന്നാലെ ചർച്ചകൾ പുതിയ തലത്തിലെത്തി.

കഴിഞ്ഞയാഴ്ച ദുർഗാ പൂജ ആഘോഷങ്ങൾക്കു റാഞ്ചിയിലെത്തിയ ധോണിയെ മുതിർന്ന ബിജെപി നേതാക്കൾ വസതിയിൽ രഹസ്യമായി സന്ദർശിച്ച് ഒന്നര മണിക്കൂർ ചർച്ച നടത്തി. ധോണിക്ക് സംസ്ഥാനത്തെ ഏതുസീറ്റും നൽകാമെന്നും മൽസരിക്കാൻ തയാറാകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെക്കുറിച്ചോ മൽസരിക്കുന്നതിനെക്കുറിച്ചോ ഒന്നും തുറന്നു പറയാൻ താരം തയാറായില്ലെന്നും തൽക്കാലം ക്രിക്കറ്റിൽ മാത്രം ശ്രദ്ധ ചെലുത്താനാണു തീരുമാനമെന്നും ബന്ധുക്കൾ അറിയിച്ചു. ഇതോടെ ചർച്ചകൾക്ക് സ്ഥിരീകരണമായി. ധോണിക്ക് വമ്പൻ ഓഫറുകളാണ് ബിജെപി നൽകുന്നത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ നേരിട്ടെത്തി ധോണിയെ കാണുമെന്നാണ് നേതാക്കൾ ധോണിയെ അറിയിച്ചത്. മാസങ്ങൾക്ക് മുമ്പും ധോണിയെ അമിത് ഷാ സന്ദർശിച്ചിരുന്നു. മുൻ ഓപ്പണർ ഗൗതം ഗംഭീറിനെയും ബിജെപിയിൽ എത്തിക്കാനുള്ള ചരടുവലികൾ നടക്കുന്നുണ്ട്. മൽസരിക്കാനില്ലെങ്കിൽ പാർട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങണമെന്ന അഭ്യർത്ഥന നേതാക്കൾ നടത്തി.