തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴുള്ളത് പൊലീസ് രാജാണോ? ക്രിമിനൽ പൊലീസുകാരെ വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭിപ്രായപ്പെട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. മലപ്പുറത്ത് പൊലീസുകാരൻ യാത്രക്കാരന്റെ മൂക്കിടിച്ചു തകർത്ത സംഭവവും ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരുടെ അപകടമരണത്തിന് കാരണമായതും പൊലീസിന്റെ പേടിപ്പിക്കൽ നടപടിയായിരുന്നു. ഇന്നലെ മറ്റൊരു സംഭവവും കൂടി പുറത്തുവന്നു. പൊലീസിനെതിരെ വാർത്ത നൽകിയെന്ന കാരണത്താൽ ലോക്കപ്പിൽ കയറ്റി മാധ്യമപ്രവർത്തകരനെ മർദ്ദിച്ച സംഭവവും ഏറെ വിവാദമായിരുന്നു. ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ രംഗത്തെത്തി.

പൊലീസ് അതിക്രമങ്ങളിൽ പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. പൊലീസിനുമേൽ സർക്കാരിനും മുഖ്യമന്ത്രിക്കും നിയന്ത്രണമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ െചന്നിത്തല ആരോപിച്ചു. പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ഡിജിപി ട്യൂഷനെടുക്കുകയാണ്. മലപ്പുറത്ത് യാത്രക്കാരന്റെ മൂക്കിനിടിച്ചിട്ട് മോതിരം തട്ടി മൂക്ക് മുറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

കള്ളം പറയുന്നതിന് അതിരുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മലപ്പുറത്തടക്കം ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായതെന്നും ക്രമസമാധാനനില ഭദ്രമാണെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പൊലീസ് സംവിധാനം തകർന്നുവെന്ന് ആരോപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കയറൂരി വിട്ട പൊലീസിന്റെ മുഖമാണ് ജനങ്ങൾ കാണുന്നതെന്നും കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യുന്നത് ശിക്ഷാ നടപടിയായി കാണാനാകില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.