കൊച്ചി: ദിലീപിന്റെ ജയിൽ വാസം തുടരും. ഇന്ന് പരിഗണിക്കാനിരുന്ന ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ ഹൈക്കോടതിൽ സമയം നീട്ടി ചോദിക്കുകയായിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം പൊലീസിനെ പ്രതിരോധത്തിലാക്കിയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ ദിലീപ് ആരോപിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യർ ആയിരുന്നു. അമ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തിനെ കുറിച്ച് പറഞ്ഞ വിവരങ്ങൾ എഡിജിപി ബി സന്ധ്യ റെക്കോർഡ് ചെയ്തില്ലെന്നും ജാമ്യഹർജിയിൽ ആരോപണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാൻ നിർദ്ദേശം നൽകിയെന്നും ദിലീപ് ആരോപിക്കുന്നു.

ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രിൽ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണൽ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. പൾസർ സുനി നാദിർഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തള്ളിയിരിക്കുകയാണ് ദിലീപ്.

അപ്പുണ്ണി, പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്തതിനാൽ റിമാൻഡ് തുടരുന്നത് അനാവശ്യമാണ്. . ജയിലിലായതിനാൽ 50 കോടി രൂപയുടെ സിനിമ പദ്ധതികൾ താളം തെറ്റിയെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

എന്നാൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയെങ്കിലും ഇത് പകർത്തിയ ഫോണോ മെമ്മറി കാർഡോ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. മറ്റ് ഫോണുകളിലേക്ക് കോപ്പി ചെയ്ത ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചത്.

ഫോൺ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമുള്ള വാദമാകും പൊലീസ് കോടതിയിൽ ഉന്നയിക്കുക. പൾസർ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് വാട്‌സ് ആപ് വഴി ഡിജിപിക്ക് കൈമാറിയിരുന്നുവെന്ന ദിലീപിന്റെ ആരോപണം സംബന്ധിച്ചുള്ള മറുപടിയും പൊലീസ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.