കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് നൽകില്ലെന്ന് കോടതി. അങ്കാമാലി കോടതിയിൽ നടന്നു കൊണ്ടിരുന്ന കേസ് വിചാരണക്കായി ഇന്ന് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിക്കൊണ്ടും ഉത്തരവായി. ഇനി കേസ് നടക്കുക എറണാകുളം ജില്ലാ കോടതിയിലായിരിക്കും. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടക്കം തെളിവുകൾ ലഭിക്കണമെന്ന പ്രതി ദിലീപിന്റെ അപേക്ഷയിലാണ് തീരുമാനം.

ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് പൊലീസ് ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാൽ കേസിന്റെ നടത്തിപ്പിനായി തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന വാദമാണ് ദിലീപ് കോടതിയിൽ ഉയർത്തിയത്. എന്നാൽ ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല.

അങ്കമാലി കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിക്കുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളും സാക്ഷിമൊഴികളും കഴിഞ്ഞയാഴ്ച കോടതി വഴി ദിലീപിന് കൈമാറിയിരുന്നു.
എന്നാൽ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം ദിലീപിന് കൈമാറരുതെന്നും ദിലീപിന്റെ ഈ ആവശ്യം അംഗീകരിച്ചാൽ ദൃശ്യങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാൽ ദൃശ്യങ്ങളുടെ പകർപ്പ് നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പ്രതിഭാഗത്തിന് പരിശോധിക്കാൻ അവകാശമുണ്ടെന്ന് ദിലീപിന്റെ വക്കീൽ കോടതിയിൽ വാദിച്ചു.

നേരത്തെ ഈ ദൃശ്യങ്ങൾ കാണാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു. ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൂടുതൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നത്. നേരത്തെ ഫോൺ രേഖകൾ, ഫോറൻസിക് റിപ്പോർട്ടുകൾ, മറ്റു രേഖകൾ എന്നിവയുടെ പകർപ്പുകളും ദിലീപിന് നൽകിയിരുന്നു.

കേസിന്റെ വിചാരണ നടത്താൻ പ്രത്യേകം കോടതി വേണമോ എന്ന് സെഷൻസ് കോടതി തീരുമാനിക്കും. വളരെ വേഗത്തിലുള്ള വിചാരണ നടപടികൾ വേണമെന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കി കൊണ്ട് കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് 290 ഓളം തെളിവുകളും രേഖകളുമാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നത്. ഇവയെല്ലാം വിട്ടുനൽകണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. ഇതിൽ 180 ഓളം രേഖകളും തെളിവുകളുമാണ് കഴിഞ്ഞ ദിവസം ദിലീപിന് നൽകിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് നടി കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടത്. കേസിൽ രണ്ടു കുറ്റപത്രങ്ങളിലായി ദിലീപ് ഉൾപ്പെടെ 12 ഓളം പ്രതികളാണുള്ളത്.