കൊച്ചി: പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനും-മുൻകൂർ ജാമ്യഹർജിയിൽ കാവ്യാ മാധവൻ വിശദീകരിച്ച കാര്യങ്ങളാണ് ഇവ. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. ഇതിൽ പ്രധാന നേതാവിന്റെ മകൻ എന്നതിലൂടെ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെയാണ് കാവ്യ ഉദ്ദേശിച്ചതെന്നും വ്യക്തമായിരുന്നു. പിന്നീട് കേസിൽ പ്രതിയാകാതെ സാക്ഷി മാത്രമായി കാവ്യമാറി. മുൻകൂർ ജാമ്യത്തിന്റെ ആവശ്യവും വന്നില്ല.

സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് അന്ന് കാവ്യ പറയാതെ പറഞ്ഞത്. സിനിമാ ലോകത്തെ ഈ ഗോസിപ്പ് ആദ്യം പുറത്തുവിട്ടത് മറുനാടനായിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയുടെ ജാമ്യ ഹർജി എത്തിയത്. രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് ഇവരും പറഞ്ഞു നടന്നു. ഇത് തന്നെയാണ് മാർട്ടിനും പറയാനുള്ളത്. ശ്രീകുമാരും മഞ്ജുവാര്യരും ചേർന്നൊരുക്കിയ ഗൂഢാലോചന. കേസിലെ മുഖ്യസാക്ഷിയാണ് രമ്യാ നമ്പീശൻ. അതുകൊണ്ട് രമ്യയയേും സമ്മർദ്ദത്തിലാക്കണം. അതിന് മാർട്ടിൻ വിരൽ രമ്യയിലേക്കും നീട്ടി.