കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ കുരുക്ക് മുറുകുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ദിലീപിന് അനുകൂലമായ നിലപാട് എടുത്തിരുന്നു. ഇതോടെ നായകന്റെ ആരാധകർ ആവേശത്തിലായി. എല്ലാ കുറ്റവും മഞ്ജു വാര്യരിലും ശ്രീകുമാർ മേനോനിലും രമ്യാ നമ്പീശനിലും എത്തിക്കാനായിരുന്നു മാർട്ടിന്റെ ശ്രമം. ദിലീപിനെ കേസിൽ കുടുക്കിയതാണെന്നും മാർട്ടിൻ വിളിച്ചു പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമായി പ്രോസിക്യൂഷൻ ഇതിനെ കണ്ടു. അതിനിടെ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷ പ്രോസിക്യൂഷന് ലഭിക്കുകയാണ്.

ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാൻഡ് പ്രതികളിൽ ഒരാൾ പൊലീസിനെ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ആണിതെന്നാണ് സൂചന. ഇപ്പോൾ ജയിലിൽ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേനെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തെളിവുകൾ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇത് ദിലീപിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയെന്നാണ് സൂചനകൾ.