അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അഴിക്കുള്ളിലുള്ള ദിലീപിന് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചു. ഇത് രണ്ടാം തവണയാണ് അങ്കമാലി കോടതി ദിലീപിന്റെ ജാമ്യ ഹർജി തള്ളുന്നത് നേരത്തെ ഹൈക്കോടതിയും രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ ദിലീപിന്റെ രാമലീല റിലീസ് ചെയ്യുന്നതിന് മുമ്പ് ജയിൽ മോചിതനാവുകയെന്ന ലക്ഷ്യമാണ് പാളുന്നത്. 28നാണ് സിനിമയുടെ റിലീസ്. ഈ സാഹചര്യത്തിൽ സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ പ്പീലുമായി എത്താനാണ് ദിലീപിന്റെ തീരുമാനം.

അറസ്റ്റിലായി 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ തനിക്ക് സ്വാപാധിക ജാമ്യം ലഭിക്കണമെന്നും നടിയുടെ നഗ്ന ചിത്രം പകർത്താൻ ആവശ്യപ്പെട്ടു എന്ന കുറ്റം മാത്രമാണ് തനിക്ക് എതിരെ ചുമത്തിയിട്ടുള്ളത് എന്നും ദിലീപ് കോടതിയിൽ അവകാശപ്പെട്ടിരുന്നു. ദിലീപിന് ജാമ്യം കൊടുത്താൽ കേസിൽ തെളിവ് നശിപ്പിക്കപ്പെടുമെന്നാണ് പ്രോസിക്യൂഷൻ കോടതയിൽ വാദിച്ചു. ഇതാണ് കോടതി അംഗീകരിച്ചു. കസ് ഡയറി അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകിയതും. അതും പാളി. ഈ സാഹചര്യത്തിൽ ദിലീപ് ഇനി സെഷൻസ് കോടതിയെ സമീപിക്കാനാകും ശ്രമിക്കുക. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്ന വാദവും ഉണ്ട്. വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

ശനിയാഴ്ചയാണ് ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായത്. നടിയെ ആക്രമിക്കാൻ മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്. ജാമ്യം ലഭിച്ചാൽ പല പ്രധാന തെളിവുകളും നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28വരെ നീട്ടിയിരുന്നു. ജയിലിൽ രണ്ടു മാസം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി പുറത്തുവിടണം എന്നതായിരുന്നു ദിലീപിന്റെ ജാമ്യ ഹർജിയിലെ പ്രധാനമായും ഉണ്ടായിരുന്ന കാര്യം. നടിയെ ഉപദ്രവിക്കാനല്ല, ദൃശ്യങ്ങളെടുക്കാൻ മാത്രമാണു ദിലീപ് ക്വട്ടേഷൻ നൽകിയത് എന്നാണ് പൊലീസ് കേസെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ശനിയാഴ്ച ദിലീപിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണു വാദം പൂർത്തിയാക്കിയത്. നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയിലെത്തിയത്.

അടച്ചിട്ട കോടതി മുറിയിൽ രഹസ്യ വാദമാണ് ജാമ്യാപേക്ഷയിൻ മേൽ നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശനാണ് ഹാജരായത്. അറുപത് ദിവസം റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന നടന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായാണു പ്രതിരോധിച്ചത്. അറസ്റ്റിലായി റിമാൻഡിൽ പോയതിനു പിന്നാലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ദിലീപ് ആദ്യം ജാമ്യത്തിനു ശ്രമിച്ചത്. അതു തള്ളിയതോടെ രണ്ടു പ്രാവശ്യം ഹൈക്കോടതിയിലെത്തി. ഡൽഹിയിൽ നടന്ന നിർഭയ കൂട്ട ബലാത്സംഗ കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കടുത്ത പരാമർശങ്ങളോടെ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയിലെത്തിയത്.

നേരത്തെ അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് രണ്ട് മണിക്കൂർ അങ്കമാലി കോടതി അനുവദിച്ചിരുന്നു. പ്രോസിക്യൂഷന്റെ എതിർപ്പ് അവഗണിച്ചായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജിയുമായി വീണ്ടുമെത്തിയത്. ദിലീപിന്റെ സുഹൃത്തായ നാദിർഷായും അറസ്റ്റ് ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ നാദിർഷാ മുൻകൂർ ജാമ്യ ഹർജി നൽകി. ഈ ഹർജിയുടെ വാദത്തിനിടെ ചില അനുകൂല പരാമർശങ്ങൾ ജസ്റ്റീസ് ഉബൈദ് നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുദിക്കുമെന്ന് ദിലീപിന്റെ ആരാധകർ കരുതി. ഇതാണ് തകരുന്നത്. രാമലീലയുടെ റിലീസ് സമയത്തും ദിലീപ് അഴിക്കുള്ളിൽ തന്നെ കിടിക്കാനാണ് സാധ്യത.

ഇരയുടെ അഭിമാനം സംരക്ഷിക്കുന്നതിനും പ്രോസിക്യൂഷന്റെ കൈവശമുള്ള രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്താകാതിരിക്കാനും അടച്ചിട്ട മുറിയിലാണു കേസിന്റെ വാദം നടന്നത്. ഒന്നര മണിക്കൂറോളം ഹർജിയിൽ വാദം നീണ്ടു. ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി, വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ സുപ്രീംകോടതിയിലെ ഒരു അഭിഭാഷകൻ അങ്കമാലി കോടതിയിൽ കുറച്ചുനേരം തങ്ങിയ ശേഷം മടങ്ങിയിരുന്നു.