കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിലായ നടൻ ദിലീപിന്റെ ജ്യാമ ഹർജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മുൻപ് രണ്ട് തവണ ഹർജികൾ എത്തിയിരുന്നുവെന്നും തള്ളിക്കളയുകയായിരുന്നു. ഹൈക്കോടതിയിൽ ഇന്ന് പ്രതിഭാഗം വാദം പൂർത്തിയായി. രാമലീല സിനിമയുടെ റിലീസിന് മുമ്പ് ജാമ്യം കിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും ഹൈക്കോടതിയെ ദിലീപ് സമീപിച്ചത്.

ഇന്ന് ഹൈക്കോടതിയിൽ പ്രതിഭാഗത്തിന്റെ വാദമാണ് പൂർത്തിയാക്കിയത്. ഒന്നര മണിക്കൂർ എടുത്തായിരുന്നു വിശദീകരണം നൽകിയത്. നാളെ പ്രോസിക്യൂഷന്റെ വാദം കേൾക്കും. അതിന് ശേഷമാകും തീരുമാനം. അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ലെന്നു പ്രതിഭാഗം കുറ്റപ്പെടുത്തി. റിമാൻഡ് റിപ്പോർട്ടിൽ ഒരു വിവരവും ഉൾപ്പെടുത്തുന്നില്ല. തനിക്കെതിരെ ചുമത്തുന്ന കുറ്റങ്ങൾ എന്തെന്ന് പോലും ദിലീപിന് അറിയില്ല. പ്രതിയുടെ അവകാശമാണ് അതെന്നും പ്രതിഭാഗം വാദിച്ചു. ഒന്നാം പ്രതി സുനിൽ കുമാറിന്റെ കുറ്റവാളി പശ്ചാത്തലവും വിശദീകരിച്ചു. 16 വയസിൽ മോഷണം തുടങ്ങിയതാണ്. പൾസർ ബൈക്ക് മോഷ്ടിച്ച് തുടക്കങ്ങി. മുളകുപൊടി വിതറി കവർച്ച. കേരളത്തിൽ എല്ലായിടത്തും കേസുകൾ-ഇങ്ങനെ എല്ലാം വിശദീകരിച്ചു.

നഗ്ന ചിത്രം പകർത്തിയെന്ന് പറയപ്പെടുന്ന ഫോൺ കണ്ടെത്താൻ കഴിയാതിരുന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്. അതിൽ ദിലീപിന് പങ്കിലെന്ന് അദ്ദേഹം വാദിച്ചു. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന മൊഴിയിൽ പോലും കൃത്യമായി അന്വേഷണം നടത്താൻ പൊലീസിനായില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കുറ്റവാളിയായ പൾസർ സുനിയെ പൊലീസ് ദൈവമായാണ് കാണുന്നതെന്നും അഡ്വ. രാമൻ പിള്ള കുറ്റപ്പെടുത്തി. സിനിമാ താരങ്ങളേയോ മാധ്യമങ്ങളേയോ കടന്നാക്രമിക്കാതെയായിരുന്നു വാദങ്ങൾ.

കൂട്ടുപ്രതി വിഷ്ണുവിന്റെയും ജയിലിലെ സഹതടവുകരുടെയും പശ്ചാത്തലം വളരെ മോശം. ഇവരുടെയെല്ലാം മൊഴികളെ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണമെന്നും വാദിച്ചു. പ്രതികൾ അടക്കം ഓരോരുത്തരുണ്ടാക്കുന്ന കഥകൾക്ക് പിന്നാലെ പോകുന്നതല്ലാതെ യുക്തിഭദ്രമായ ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല എന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ 7 മസമായിട്ടും കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല. അതിന്റെ പേര് പറഞ്ഞാണ് ഇപ്പോഴും ജാമ്യം നിഷേധിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

രാവിലെ 10.15 ഓടെയാണ് വാദം ആരംഭിച്ചത്. കേസിന്റെ വാദത്തിനായി ഒന്നര മണിക്കൂർ സമയമാണ് ഹൈക്കോടതി ദിലീപിന്റെ അഭിഭാഷകന് അനുവദിച്ച് നൽകിയത്. മുമ്പ് രണ്ട് തവണ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് വീണ്ടും ജാമ്യം തേടി എത്തിയിരിക്കുന്നതെന്നുമായിരുന്നു മൂന്നാമത്തെ ജാമ്യാപേക്ഷ കഴിഞ്ഞ വാരം പരിഗണിച്ചപ്പോൾ കോടതി ചോദിച്ചത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് കോടതിയിൽ പ്രതിഭാഗം വാദങ്ങൾ അവതരിപ്പിച്ചത്.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ മറ്റു രണ്ട് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിൽ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് പങ്കില്ലെന്ന് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. റിമാൻഡിലായ ദിലീപ് 78 ദിവസമായി ആലുവ സബ് ജയിലിലാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത മാസം നാലു വരെ ഹൈക്കോടതി പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. അതുവരെ നാദിർഷയെ അറസ്റ്റു ചെയ്യ്യാനും പൊലീസിന് കഴിയില്ല.

കേസിൽ കാവ്യയെ പ്രതിചേർത്തിട്ടില്ലെന്നും അതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അതിനാൽ അറസ്റ്റിന് സാധ്യതയില്ലെന്നും പൊലീസ് കോടതിയിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. അത് പരിഗണിച്ച കോടതി കാവ്യയുടെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കുകയായിരുന്നു. ഇന്നത്തെ ജാമ്യ ഹർജിയിൽ അനുകൂല തീരുമാനമുണ്ടായാൽ പുതിയ ചിത്രമായ രാമലീല ആദ്യ ദിവസം തന്നെ തിയേറ്ററിൽ പോയി കാണാൻ ദിലീപിന് കഴിയും. എന്നാൽ ജാമ്യ ഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. ഇത് കോടതി അംഗീകരിച്ചാൽ ദിലീപിന് പിന്നീട് വിചാരണ കിഞ്ഞു മാത്രമേ ജയിൽ മോചനം ലഭ്യമാകൂ.

അടുത്ത മാസം ഏഴിന് മുമ്പ് ദിലീപിനെതിരെ കുറ്റപത്രം കൊടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം നൽകി കഴിഞ്ഞാൽ പിന്നെ ദിലീപിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറയും.