കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ശക്തമായ നിലപാടുമായി പ്രോസിക്യൂഷൻ. ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ കുറ്റപ്പത്രം ചോർത്തിയെന്ന പരാതിയുമായി കോടതിയിൽ സമീപിച്ചപ്പോഴാണ് ഏഴാം പ്രതി ദിലീപിനെതിരെ പ്രോസിക്യൂഷൻ ശക്തമായ നിലപാട് സ്വീകരിച്ചത്.

അങ്കമാലി കോടതിയിൽ നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്റെ പരാമർശം. നടിയെ ആക്രമിച്ച കേസിൽ ഫോൺരേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ ഈ മാസം 23 ലേക്ക് മാറ്റി.

മാധ്യമങ്ങൾക്ക് കുറ്റപത്രം ചോർത്തി നൽകിയത് പൊലീസ് തന്നെയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. കുറ്റപത്രം മാധ്യമങ്ങൾക്ക് ലഭിക്കാൻ പൊലീസ് ക്ലബിന് സമീപം ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഇല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തന്നെ വ്യക്തിപരമായി അപമാനിക്കാൻ അന്വേഷണ സംഘം കുറ്റപ്പത്രം ചോർത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി.

ഫോൺരേഖകൾ അടക്കമുള്ള പ്രധാന തെളിവുകൾ ദിലീപ് കോടതിയിൽ അപേക്ഷ നൽകി വാങ്ങിയിരുന്നു. ഇത് ദിലീപ് മാധ്യങ്ങൾക്ക് നൽകിയിരുന്നു. ഇത്തരത്തിലുള്ള ദിലീപ് ഹരിശ്ചന്ദ്രൻ ചമയേണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, മാധ്യമങ്ങൾക്ക് കുറ്റപത്രം ചോർത്തി നൽകിയത് അന്വേഷണ സംഘം തന്നെയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. മറ്റ് മാർഗങ്ങളിലൂടെ കുറ്റപ്പത്രം ചോരുന്നതിന് പൊലീസ് ക്ലബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊലീസിന്റെ അറിവോടെ പൊലീസ് ക്ലബ്ബിൽ നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം മാധ്യമങ്ങൾക്കു ലഭിച്ചതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കുറ്റപത്രം ചോർന്നതിൽ പൊലീസിന്റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമർപ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകൾ ഉൾപ്പെടുത്തിയ പെൻഡ്രൈവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ അങ്കമാലി കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ വാദത്തിന് കരുത്തേകാനായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും തന്നെ അപകീർത്തി പെടുത്താൻ അന്വേഷണ സംഘം മനഃപൂർവ്വം ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.