കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തുള്ള പ്രോസിക്യൂഷൻ വാദം തുടങ്ങി. നടിയെ ആക്രമിച്ച കേസ് ചൂണ്ടിക്കാട്ടി കൊണ്ടാണ് പ്രോസിക്യൂഷൻ കേസിൽ ഹൈക്കോടതിയിൽ വാദം തുടങ്ങിയത്. സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിനാണ് ക്വട്ടേഷൻ കൊടുത്തതെന്നും ദിലീപിനു മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ബാലചന്ദ്രകുമാർ ചാനലിൽ നൽകിയ അഭിമുഖത്തെ തുടർന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നു വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഡിയോയും മറ്റും പിന്തുണ നൽകുന്ന തെളിവു മാത്രമാണ്.

കേസിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ഗോപിനാഥ് ആണ് വാദം കേൾക്കുന്നത്.

അതേസമയം ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് വിശ്വാസ്യത ഇല്ലെന്നും കേസിനു പിന്നിൽ ക്രൈംബ്രാഞ്ച് ഗൂഢാലോചന ആണെന്നുമായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരായ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുധ്യങ്ങളുണ്ട്. മൊഴിയിൽ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിൽ കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കുടുക്കാനുള്ള നീക്കമാണ് ഗൂഢാലോചന കേസിന് പിന്നിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് തന്നോട് വ്യക്തി വിരോധം ഉണ്ടെന്നും ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.