ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഹർജിയെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എതിർത്തു. ദൃശ്യങ്ങൾ ദിലീപിനു നൽകരുതെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സർക്കാർ അറിയിച്ചു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കേസിൽ ദിലീപിന്റെ ഹർജിയെ എതിർത്താണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സ്വകാര്യത എന്നത് ഇരയുടെ മൗലികാവകാശമാണ്. അത് പരിഗണിക്കാതെ ദൃശ്യങ്ങൾ കൈമാറിയാൽ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.സ്വകാര്യതയ്ക്കുള്ള ഇരയുടെ മൗലികാവകാശം പരിഗണിക്കാതെ ദൃശ്യങ്ങൾ കൈമാറിയാൽ പ്രോസിക്യൂഷനെ അതു പ്രതികൂലമായി ബാധിക്കുമെന്നു സർക്കാർ അറിയിച്ചു. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുമോ എന്ന ഭീതിയിലാവും പിന്നീട് ഇരയുടെ ജീവിതം. ദൃശ്യങ്ങൾ കൈമാറുന്നത് പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് തൊണ്ടിമുതലാണ്. കോടതിക്ക് മുമ്പിൽ സമർപ്പിച്ച തൊണ്ടിമുതൽ അവകാശപ്പെടാൻ പ്രതിക്ക് ആവില്ല. സിആർപിസി 207 വകുപ്പ്പ്രകാരം ഇത് പ്രതിക്ക് കൈമാറാൻ കഴിയുകയുമില്ല. അങ്ങനെ കൈമാറിയാൽ അത് ഇരയുടെ ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറിൽ വച്ച് ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും മെമ്മറികാർഡിലെ ദൃശ്യങ്ങൾ കണ്ടിട്ടുള്ളതാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.