- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകുന്നത് സംസ്ഥാന ചരിത്രത്തിലാദ്യം; 20 സാക്ഷികളുടെ കൂറുമാറ്റത്തിന് പിന്നിൽ ദിലീപാണ്; നടിയെ ആക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ നടൻ തന്നെ; കടുത്ത ആരോപണങ്ങളുമായി പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് മുഖ്യസൂത്രധാരനെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നടിക്കെതിരെ നടന്നത് ക്വട്ടേഷൻ ആക്രമണമാണെന്നും ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലത്തിലൂടെ സർക്കാർ അറിയിച്ചു.
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. വിചാരണ തടസ്സപ്പെടുത്താൻ ദിലീപ് നിരന്തരം ശ്രമിക്കുന്നു. 20 സാക്ഷികളുടെ കൂറുമാറ്റത്തിന് പിന്നിൽ ദിലീപാണ്. അസാധാരണമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ശബ്ദ സാമ്പിളുകളും പരിശോധിക്കണം. നിരവധി തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. ദീലിപിന്റേയും സഹോദരന്റേയും വീട്ടിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പടെ 19 വസ്തുക്കൾ കണ്ടെത്തി. നിയമത്തെ മറികടക്കാനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തിവരുന്നുണ്ട്. നടിയെ അക്രമിച്ച കേസിൽ പ്രതിയായത് മുതൽ തുടങ്ങിയ ശ്രമമാണെന്നും പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി.
ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കും. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം കൂടതൽ തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന വെളിപ്പെടുത്തലുകൾ. ഗൂഢാലോചനയ്ക്ക് സാക്ഷിയായ ആൾ നേരിട്ടെത്തി പൊലീസിന് മൊഴിനൽകുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകി ശബ്ദരേഖ പരിശോധയ്ക്ക് അയക്കണം. നിയമത്തിന്റെ പിടിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ സകലശ്രമങ്ങളും ദിലീപ് നടത്തുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുമതി നൽകണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. നാളെയാണ് ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.


