- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാളെ കൊല്ലും എന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരാ, എന്തെങ്കിലും പ്രവർത്തി ഉണ്ടായോ എന്ന് വ്യക്തമാകണം എന്ന് കോടതി; വെറുതേ വാക്കാൽ പറഞ്ഞതല്ല, ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് സർക്കാറും; ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയിൽ നിന്നും നിർണായക പരാമർശങ്ങൾ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കവേ കോടതി ചില നിർണായക പരാമർശങ്ങളും നടത്തി. ഒരാളെ കൊല്ലും എന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരാ, എന്തെങ്കിലും പ്രവർത്തി ഉണ്ടായോ എന്ന് വ്യക്തമാകണം എന്ന് കോടതി പറഞ്ഞു.
അതേസമയം ഇതിന് മറുപടിയായി വെറുതേ വാക്കാൽ പറഞ്ഞതല്ല, ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് സർക്കാറും കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ തെളിവ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. തുറന്ന കോടതിയിൽ പറയാൻ സാധിക്കാത്തതു കൊണ്ടാണ് രേഖകൾ കോടതിയിൽ സമർപ്പിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം ക്രിട്ടിക്കൾ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
പ്രേരണാ കുറ്റവും ഗൂഢാലോചനാ കുറ്റവും ഒരുമിച്ചു പോകില്ലെന്നും കോടതി പറഞ്ഞു. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങൾ ഉന്നയിച്ചത്. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയിരുന്ന മറ്റ് ഇടപെടലുകൾ വ്യക്തമാക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടായിരുന്നു. സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പോലെ ഇല്ല ഈ കേസെന്നും, ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുന്നതുവരെ പോയിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്നത് ഇന്നത്തെ അവസാന കേസായാണ്. മറ്റു ഒമ്പതു കേസുകൾ കൂടി പരിഗണിച്ച ശേഷമാകും കേസ് വണ്ടും പരിഗണിക്കുക.
ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തിൽ ആദ്യമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും എന്നാൽ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാൻ സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരുടെ മുൻകൂർ ജാമ്യം ഹർജിയും ഇന്ന് കോടതിയുടെ മുന്നിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ എസ് സുദർശൻ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും അപായപ്പെടുത്താൻ ദിലീപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുൻകൂർ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാൻ ആണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേർത്തതെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കി.
നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങൾക്ക് പ്രതി ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.


