- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചനാ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹർജി പരിഗണിക്കുന്നത് നാളേക്കു മാറ്റി; അവധി ദിവസമായ നാളെ കോടതി പ്രത്യേകം വാദം കേൾക്കും; ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയ പ്രതിക്ക് ജാമ്യം നൽകുന്നത് ശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്കാണ് മാറ്റിയിരിക്കുന്നത്. നാളെ കോടതി നേരിട്ട് വാദം കേൾക്കും. അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും ജസ്റ്റിസ് ടി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ച് വാദം കേൾക്കുക.
കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റി വച്ചത്. ദിലീപ് ഉൾപ്പെടെ ആറ് പേരുടെ ഹർജിയാണ് മാറ്റിയത്. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുള്ള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്. ദിലീപിന് ജാമ്യം നൽകരുതെന്ന് കാട്ടി കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ട്.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ പൊലീസ് ചേർത്തിട്ടുണ്ട്. നടനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ടു സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ചുമത്തിയ വകുപ്പിൽ മാറ്റം വരുത്തിയാണ് പുതിയ റിപ്പോർട്ട്. കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കവേയാണ് പൊലീസിന്റെ മറ്റൊരു സുപ്രധാന നീക്കം.
അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ എസ് സുദർശൻ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും അപായപ്പെടുത്താൻ ദീലിപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജൂ കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉൾപ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാൻ ആണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേർത്തതെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കി.നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങൾക്ക് പ്രതി ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.


