കൊൽക്കത്ത: ദേശീയചിഹ്നമായ അശോക സ്തംഭം തയ്യാറാക്കി ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് കുടുംബം അറിയിച്ചു. ഭാര്യയുമായി വീട്ടിലിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

21-ാം വയസ്സിലായിരുന്നു രാജ്യത്തിന്റെ ദേശീയ ചിഹ്നം തയ്യാറാക്കാനുള്ള അവസരം ദീനാനാഥ് ഭാർഗവയെ തേടിയെത്തിയത്. 1940ൽ ശാന്തിനികേതനിലെ വിശ്വഭാരതിയിൽ വിദ്യാർത്ഥിയായിരുന്നു ദിനാനാഥ് ഭാർഗവ. കലാഭവന്റെ പ്രിൻസിപ്പൽ ലോക പ്രശസ്ത ചിത്രകാരൻ നന്ദലാൽ ബോസും. ഭരണഘടനയുടെ പുറം ചിത്രം വരയ്ക്കാനായി അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത് നന്ദലാൽ ബോസായിരുന്നു. ഇതിൽ ഒരാൾ ഭാർഗവയും. ഈ സംഘമാണ് ഭരണഘടനയ്ക്ക് വേണ്ടിയുള്ള ചിത്ര നിർമ്മാണവും മറ്റും ചെയ്തത്. സ്വാതന്ത്ര്യാനന്തരം അശോക സ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായി. ഇതോടെ ദീനാനാഥ് ഭാർഗവ അടക്കമുള്ളവർക്ക് അംഗീകരാവുമായി.

ബംഗാളി ചിത്രരചനയോട് എന്നും ആഭിമുഖ്യം പുലർത്തിയ കലാകാരനായിരുന്നു നന്ദലാൽ ബോസ്. ഇന്ത്യയുടെ ദേശീയ ചിഹ്നവും മറ്റും തയ്യാറാക്കുമ്പോൾ ബംഗാളി ആഭിമുഖ്യം അതിൽ പ്രതിഫലിക്കരുതെന്ന് നന്ദലാൽ ബോസ് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഈ ജോലി താൻ സ്വയം നിർവ്വഹിക്കാതെ ദീനാനാഥ് ഭാർഗവയടക്കമുള്ളവരെ ഈ ചുമതല ഏൽപ്പിച്ചത്.