കൊച്ചി: ചലച്ചിത്ര, പരസ്യ സംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്നു നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. സംസ്‌കാരം ഇന്നു വൈകിട്ട്.

ചാവക്കാട് സ്വദേശിയായ കെ എൻ. ശശിധരൻ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം കരസ്ഥമാക്കി. പി.കെ. നന്ദനവർമ്മയുടെ 'അക്കരെ' എന്ന നോവലിനെ അടിസ്ഥാനമാക്കി 'അക്കരെ' എന്ന പേരിൽത്തന്നെ ആദ്യചിത്രം, തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിർമ്മാണവും ശശിധരൻ ആയിരുന്നു. 2014ൽ അനുപം ഖേർ, ബേബി അനിഖ തുടങ്ങിയവർ അഭിനയിച്ച നയനയാണ് അവസാന ഫീച്ചർ സിനിമ. 1985ൽ കാണാതായ പെൺകുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു.

ആദ്യകാലത്ത് സിനിമാ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിഞ്ഞു.കെ.എൻ. ശശിധരൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്. 'വന്നല്ലോ വനമാല' എന്ന പരസ്യത്തിൽ സിദ്ദിഖും കാവ്യമാധവനുമാണ് അഭിനയിച്ചത്.ഭാര്യ: വീണ ശശിധരൻ, മക്കൾ: ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ.