മലയാള സിനിമയിൽ ഇതു വരെ ഇറങ്ങിയിരിക്കുന്നതിൽ ഏവരും ഒരു പോലെ ആകാംഷാ ഭരിതരായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ഒടിയൻ. ഐതിഹ്യങ്ങളിൽ പറയുന്ന ഒടിയനേക്കാൾ യുക്തിയുള്ളതാണ് കഥയിലെ ഒടിയൻ എന്ന് സംവിധായകൻ ശ്രീ കുമാർ മേനോൻ പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഒരേ സമയം തന്നെ മനുഷ്യനും മൃഗവുമാകുന്നവനാണ് ഒടിയനെന്നും പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പു കൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമ്മം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ടെന്നും സംവിധായകൻ പറയുന്നു. ചിത്രം റിലീസിന് മുൻപ് തന്നെ 100 കോടി രൂപ വാരിയിരുന്നു എന്ന വാർത്ത മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.

ഒടിയന്റെ വകഭേദമായ മാടൻ, മറുത തുടങ്ങിയവയെക്കുറിച്ചുള്ള കഥകൾ മധ്യകേരളത്തിലും കോട്ടയം ഭാഗങ്ങളിലുമൊക്കെ സുലഭമായിട്ടുണ്ട്. ഒടിയൻ എന്ന പ്രത്യേക വിഭാഗത്തെക്കുറിച്ചുള്ള കഥകൾ കൂടുതൽ പ്രചാരത്തിലുള്ളത് പാലക്കാടിന്റെ കിഴക്കൻ ഭാഗങ്ങളിലാണ്. കൊല്ലങ്കോട്, ആലത്തൂർ തുടങ്ങിയ മേഖലകളിൽ മുത്തശ്ശിക്കഥകളിലെ സ്ഥിരം കാഥാപാത്രമാണ് ഒടിയൻ. കേവലം കെട്ടുകഥയെ മാത്രം ആശ്രയിച്ചല്ല സിനിമയെടുത്തിരിക്കുന്നത്. അതിൽനിന്നും യുക്തിപരമായ ആശയങ്ങൾക്കൂടി കണ്ടെടുത്താണ് ഒടിയൻ എടുത്തിരിക്കുന്നത്.'

'മനുഷ്യനിൽ നിന്നും മൃഗത്തിന്റെ രൂപം ധരിക്കാൻ സാധിക്കുന്നവരാണ് ഒടിയന്മാർ എന്നാണ് പഴങ്കഥകൾ. ഈ രംഗങ്ങൾ ചിത്രീകരിക്കാൻ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുണ്ട്. സിനിമയിൽ അറുപത് ശതമാനം ഗ്രാഫിക്സുണ്ട്. എന്നാൽ അതൊരിക്കലും കഥയിൽ നിന്നും മുഴച്ചുനിൽക്കുന്നതായിരിക്കില്ല. കഥയും ഗ്രാഫിക്സും ഇഴചേർന്നാണ് മുന്നോട്ട് പോകുന്നത്. ചിത്രം 100 കോടി നേടി എന്ന് കേട്ടപ്പോൾ സംശയിക്കുന്നതിനു പകരം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'മലയാളഭാഷയ്ക്കും മലയാളസിനിമയ്ക്കും കിട്ടുന്ന അംഗീകരമാണിത്.

ജിസിസി രാജ്യങ്ങളിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം റിലീസിന്റെ അന്ന് തന്നെ എത്തുന്നത്. രജനീകാന്തിന്റെ 2.0യ്ക്ക് പോലും കിട്ടാത്ത നേട്ടമാണിത്' അദ്ദേഹം പറഞ്ഞു. ഇരുട്ടിന്റെ രാജാവായുള്ള ഒടിയൻ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആരാധകരും. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാൽ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.