മുംബൈ: സിനിമയിൽ അങ്ങനെയാണ്. ചിലപ്പോൾ ദീർഘനാൾ കാത്തിരിക്കേണ്ടി വരും..ഭാഗ്യം കടാക്ഷിക്കാൻ. കാലം ഒരുപാട് കാത്തിരുന്നെങ്കിലും എല്ലാവരും നല്ലത് പറയുന്നതിന്റെ സന്തോഷത്തിലാണ് ദിഷ പട്ടാനി. ടൈഗർ ഷ്‌റോഫിനൊപ്പം ബാഗി 2 വിന്റെ വിജയാഹ്ലാദങ്ങൾക്കിടെ പഴയ തിരസ്‌കാരങ്ങളുടെ കഥകൾ ഓർത്തെടുക്കുകയാണ് ദിഷ.

ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിലാണ് ദിഷ ജനിച്ചത്. സിനിമ കാണാൻ തുടങ്ങിയ പ്രായം മുതൽ അഭിനയിക്കാൻ കൊതിച്ചു. പക്ഷേ ലക്ഷ്യത്തിലേക്കുള്ള മാർഗം അത്ര എളുപ്പമായിരുന്നില്ല.

'ഞാൻ സിനിമാ കുടുംബത്തിൽ അല്ല ജനിച്ചത്. എനിക്ക് ആര് അവസരം തരും എന്നൊന്നും അറിയില്ല. വെറും 500 രൂപയുടെ ഒരു നോട്ടുമായാണ് മുംബൈയിൽ എത്തിയത്. എന്റെ കയ്യിൽ പണമില്ലായിരുന്നു. ഒരുപാട് പരസ്യ ചിത്രങ്ങളുടെ ഓഡീഷന് പോയി. പക്ഷേ തിരഞ്ഞെടുക്കപ്പെട്ടില്ല. സിനിമയല്ലാതെ മറ്റു ജോലികൾ നോക്കേണ്ടി വന്നു. പക്ഷേ അതൊന്നും എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. ജോലി ചെയ്ത് എന്റെ വാടക മുറിയിലെത്തുമ്പോൾ വലിയ നിരാശയായിരുന്നു. ഞാൻ എന്താണ് എന്റെ ജീവിതത്തിൽ ചെയ്യുന്നത് എന്നോർത്ത് ഒരുപാട് വിഷമിച്ചു. പക്ഷേ പ്രതീക്ഷ ഞാൻ കൈവിട്ടില്ല. മനകരുത്താണ് എന്നെ ഇവിടെ എത്തിച്ചത്'- ദിഷ പറയുന്നു.

തെലുങ്ക് ചിത്രം ലോഫറിലൂടെയാണ് ദിഷ സിനിമയിലെത്തിയത്. വരുൺ തേജായിരുന്നു നായകൻ. 200 കോടി രൂപ മുടക്കി ഒരുക്കിയ ചിത്രം വൻ പരാജയമായിരുന്നു. അതിനിടെ ഒരുപാട് സിനിമകളിൽ കരാർ ചെയ്തിരുന്നുവെങ്കിലും അവയെല്ലാം മുടങ്ങിപ്പോയി.

2016 ൽ പുറത്തിറങ്ങിയ എം.എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രമാണ് ദിഷയുടെ ജീവിതത്തെ മാറ്റി മറിച്ചത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ പ്രിയങ്ക ഝാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിഷയായിരുന്നു. 2017 ൽ പുറത്തിറങ്ങിയ ചൈനീസ് ചിത്രം കുങ്ഫു യോഗയിൽ ജാക്കി ചാനോടൊപ്പം ദിഷ വേഷമിട്ടിട്ടുണ്ട്.

അഭിനയം എനിക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞവരുണ്ട്. കളിയാക്കിയവരുണ്ട്. ആരോടും ദേഷ്യമില്ല. പക്ഷേ ആ വാശിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്- ദിഷ കൂട്ടിച്ചേർത്തു