ആലപ്പുഴ: ചേർത്തലയിൽ കോൺഗ്രസ് പ്രവർത്തകനായ ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിക്ക് കോടതി വധശിക്ഷ വിധിച്ചു. മറ്റ് അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ചേർത്തലയിൽ കോൺഗ്രസ് പ്രവർത്തകനായ ദിവാകരന്റെ ആക്രമിക്കുന്നത് 2009ലാണ് കേസിൽ സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബൈജുവിനാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. കേസിൽ അടക്കം ആറുപ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. വിധിപ്രസ്താവമാണ് ഇന്ന് നടന്നത്.

2009 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന കെഎസ് ദിവാകരനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരു വീട്ടിൽ ഒരു കയറുൽപ്പന്നം എന്ന സർക്കാർ പരിപാടിയുടെ പ്രചരണത്തിനാണ് അന്ന് ചേർത്തല ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ആർ ബൈജുവിന്റെ നേതൃത്വത്തിൽ സിപിഐഎം പ്രവർത്തകർ ദിവാകരന്റെ വീട്ടിലെത്തിയത്.

ഇവിടെ വച്ച് ദിവാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ തർക്കമുണ്ടാകുകയും പിന്നീട് തർക്കം വീട് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ പട്ടിക കൊണ്ട് തലയ്ക്കടിയേറ്റ ദിവാകരൻ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

തുടർന്ന് ബൈജു ഉൾപ്പെടെ ആറ് പേരെ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു. പിന്നീട് ബൈജുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ കേസിന്റെ വിചാരണക്കിടെ ജില്ലാ കോടതിയിലെത്തിയ ബൈജുവിനെ രണ്ടാഴ്ച മുമ്പ് മറ്റൊരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ബൈജു ഉൾപ്പെടെ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് കേസിൽ വിധിപ്രസ്താവം ഉണ്ടായത്.