തൊടുപുഴ: ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും തിരികെ ലഭിക്കാനും വിവാഹമോചനത്തിനുമായി ഭർത്താവ് നൽകിയ കേസ് കുടുംബകോടതി തള്ളി. മൂവാറ്റുപുഴ കാവനകരയിൽ ചക്കുങ്കൽവീട്ടിൽ ജിജി ജേക്കബ് ഭാര്യ ടുമിക്കെതിരെ തൊടുപുഴ കുടുംബകോടതിയിൽ ഫയൽ ചെയ്ത കേസാണു തള്ളിയത്.

സൗദിയിൽ ജോലി ചെയ്തു സമ്പാദിച്ച പണംകൊണ്ടു ഭാര്യ സ്വത്തു വാങ്ങിയെന്നു തെളിവുകൾ ഹാജരാക്കിയിട്ടും കോടതി കനിഞ്ഞില്ല. രോഗം വന്നപ്പോൾ ഉപേക്ഷിച്ചെന്ന വാദവും കോടതി തള്ളി. വിവാഹമോചനത്തിനുള്ള അപേക്ഷയും നിരസിക്കുകയായിരുന്നു.

ജിജി ജേക്കബ് 1995 ൽ സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് പെട്രോൾ പമ്പ് നടത്തിയും മറ്റും സമ്പാദിച്ച പണം ഉപയോഗിച്ചു കാവനയിൽ കളരിക്കത്തൊടിയിൽ 2 ഏക്കർ സ്ഥലം വാങ്ങി. ഭാര്യയുടെ പേരിലാണു വസ്തു വാങ്ങിയത്. ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നു.

ഭാര്യ വർഷങ്ങളായി തന്നെ ഉപേക്ഷിച്ചു മറ്റൊരിടത്തു താമസിക്കുകയാണെന്നും പിരിഞ്ഞുപോയ ഭാര്യയിൽ നിന്ന് ഈ വസ്തു തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണു ജിജി കോടതിയെ സമീപിച്ചത്. വസ്തുക്കച്ചവടത്തിന്റെ എഗ്രിമെന്റ് തീയതിയിൽ ഭർത്താവിന്റെ പേരിൽ ഫെഡറൽ ബാങ്ക് കലൂർ ശാഖയിലുള്ള എൻ ആർ ഐ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ ഭാര്യ പിൻവലിച്ചു എന്നും, ആധാര ദിവസം ഭർത്താവിന്റെ പേരിലുള്ള ഫെഡറൽ ബാങ്കിലെ 6 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഭാര്യാ മാതാവിന്റെ പേരിലേയ്ക്ക് ട്രാൻസഫർ ചെയ്തത് ഭാര്യാ മാതാവ് പിൻവലിച്ചുവെന്നും രേഖകളുടെ അടിസ്ഥാനത്തിൽ ജിജി കേസ് ഫയൽ ചെയ്തിരുന്നു. ദമ്പതികളിൽ ഒരാൾ പണം സമ്പാദിച്ച് വിശ്വാസത്തിന്റെ പേരിൽ മറ്റെയാളുടെ പേരിൽ വാങ്ങുന്ന വസ്തുവിൽ പണം മുടക്കുന്നയാൾക്കാണ് അവകാശം എന്നു നിലവിലുള്ള വിധികൾ സമർത്ഥിച്ചാണ് ജിജി വസ്തുവിൽ അവകാശം ആവശ്യപ്പെട്ടത്.

വാഹനാപകടത്തെ തുടർന്നു കാലിനു ഗുരുതരമായി പരിക്കുപറ്റി ജിജിയുടെ വിരൽ നഷ്ടമായിരുന്നു. വൈകല്യത്തെ തുടർന്നു ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ജിജിക്കു ജോലി നഷ്ടപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ ഭാര്യ ഉപേക്ഷിച്ചു പോയെന്നും ജിജി ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായി പിരിഞ്ഞു താമസിക്കുതിനാൽ വിവാഹമോചനവും ആവശ്യപ്പെട്ടു.

എന്നാൽ, ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റത്തെതുടർന്നു സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നാണു ടുമിയുടെ വാദം. ഭർത്താവ് നൽകിയ പണം വസ്തു വാങ്ങുവാൻ ഉപയോഗിച്ചിട്ടില്ലെന്നും ടുമി വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ജിജി സമർപ്പിച്ച കേസുകൾ കോടതി തള്ളിയത്. തൊടുപുഴ കുടുംബകോടതി ജഡ്ജി എം.കെ. പ്രസന്നകുമാരിയാണു കേസ് പരിഗണിച്ചത്. ടുമിക്കുവേണ്ടി അഡ്വ. ബിജുപറയന്നിലം അഡ്വ. ജോബി ജോൺ, അഡ്വ. അഞ്ജു കെ. സുരേന്ദ്രൻ എന്നിവർ ഹാജരായി.