സിനിമയ്ക്ക് തുല്യമാണോ ജീവിതാ അനുഭവവും? അതെയെന്നാണ് നടി ദിവ്യാ ഗോപിനാഥ് പറയുന്നത്. സിനിമയിലേതുപോലെ തന്നെ സമാനമായ സംഭവം ജീവിതത്തിലും അനുഭവിച്ചിട്ടുണ്ടെന്ന് നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിലുടെയായിരുന്നു നടിയുടെ പ്രതികരണം.

ഒരു ബസ്സില യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുള്ള ഒരു ആക്ഷേപ ഹാസ്യവുമായാണ് ആഭാസം. ഈ സിനിമ ഏറെ ചർച്ചകൾക്ക് വഴി വച്ചു. ബസ്സിലെ യാത്രക്കാരായി റിമ, സുരാജ്, ദിവ്യ ഗോപിനാഥ്, അലൻസിയർ, ശീതൾ ശ്യാം, ഇന്ദ്രൻസ്, സുജിത് ശങ്കർ, അഭിജ, സുധി കോപ്പ എന്നിവർ അഭിനയിക്കുന്നു. ഈ സിനിമയിലെ സീനിന് സമാനമായത് തനിക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് ദിവ്യാ ഗോപിനാഥ് വിശദീകരിക്കുന്നത്.

ദിവ്യയുടെ കുറിപ്പ് ഇങ്ങനെ..

കുറച്ചുനാൾക്ക് മുമ്പ് ഒരു ബസ്സ് യാത്രക്കിടെ, ഇരുന്ന സീറ്റിനടുത്ത് ഒരാൾ വന്നു നിന്നു. അനാവശ്യമായ നോട്ടവും ചോദ്യങ്ങളും ശല്ല്യമായതോടെ ഞാൻ ദേഷ്യപ്പെട്ടു. അപ്പോ പെങ്ങളെ എന്ന് വിളിച്ചു സോറി പറഞ്ഞു. സ്‌നേഹത്തിന്റെ പുറത്തു ചോദിച്ചതായെന്നായി. കണ്ടക്ടറിടപെട്ട് അയാളെ കുറച്ചു ദൂരത്തേക്കിരുത്തി. ബസ് എടുത്ത് 10 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ എന്റെ തൊട്ടു പിന്നിൽ വന്നിരുന്നു. ഞാൻ ഇരിക്കുന്ന സീറ്റ് കമ്പിയിൽ കൈവെച്ചു എന്റെ കഴുത്തിൽ തൊടാനുള്ള ശ്രമം തുടങ്ങി.

നിയന്ത്രണം തെറ്റി ഞാൻ തിരിഞ്ഞു കോളറിൽ കേറിപിടിച്ചു. ഇനി വേഷം കെട്ടെടുത്താൽ ഇതിനപ്പുറം മേടിക്കുമെന്നു പറഞ്ഞു മുഖത്ത് ആഞ്ഞടിച്ചു. ആ സീൻ കഴിഞ്ഞപ്പോൾ അയാളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി, 'ഇല്ല പെങ്ങളെ സത്യമായിട്ടും പെങ്ങളുടെ സമ്മതമില്ലാതെ ഞാൻ മറ്റെവിടെയും പെങ്ങളെ തൊടില്ലാന്ന്.'

ഞാൻ ഒരു നിമിഷത്തേക്ക് അയാളുടെ മറുപടി കേട്ട് സ്തബദ്ധയായി. കണ്ടക്ടറും ഡ്രൈവറും ആളുകളും കൂടി അയാളെ ബസിൽ നിന്ന് പുറത്താക്കി . എന്നാലും അയാളുടെ ചോദ്യം എന്റെ സമ്മതമില്ലാതെ എന്നെ തൊടില്ലന്നു പറയാൻ അയാൾക്ക് കൊടുത്ത ധൈര്യം അയാളുടെ ഉള്ളിലെ ഏതു ലഹരി കൊടുത്ത ധൈര്യമാണെങ്കിലും. ഇതൊക്കെ അവരുടെ അവകാശം ആയി കാണുന്നുണ്ടോ എന്ന് തോന്നിപ്പോയി.

മറ്റൊരു സംഭവം ഓർത്തെടുത്താൽ കഴിഞ്ഞ itfokൽ എന്റെ സുഹൃത്തായ ഒരു പെൺകുട്ടി നാടകം കണ്ടുകൊണ്ടിരിക്കുമ്പോ ഒരുത്തൻ ബാക്കിൽ ഇരുന്നു അവളെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു. അവസാനം സുഹൃത്തുക്കൾ ഇടപെട്ട് അയാളെ പൊക്കിയെടുത്തുകൊണ്ടു പോകേണ്ടി വന്ന ഒരു അവസ്ഥയുണ്ട്. അതെ വ്യക്തിയെ ഞാൻ കുറച്ച ദിവസങ്ങൾക്കു മുന്നേ എഫ്ബിയിൽ ഒരു പ്ലക്കാർഡ് കൊണ്ട് നിൽക്കുന്നത് കണ്ടു. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് കത്വവയിലെ പെൺകുട്ടിക്ക് നീതി... പുള്ളി ഫോട്ടോകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പുച്ഛമാണ് തോന്നിയത്.

എന്തൊരു വിരോധാഭാസമാണ് ഈ നാട്ടിൽ നടക്കുന്നതെന്ന് ഒർത്തുപോവുന്നു. അവനവൻ ചെയ്യുന്ന കാര്യങ്ങൾ മറ്റൊരുവൻ ചെയ്യുമ്പോ മാത്രമാണ് നമ്മുടെ കണ്ണിൽ ആഭാസം. നമ്മൾ ചെയ്യുമ്പോ നമ്മുടെ അവകാശവും.

ഞാൻ ഇതിപ്പോ പറയാൻ കാരണം . ബസ് യാത്ര മുൻ നിർത്തി ജുബിത്ത് സംവിധാനം ചെയ്യുത് സഞ്ജു നിർമ്മിച്ച ആഭാസമെന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള എന്റെ തീരുമാനത്തെ കുറിച്ച് പറയാനാണ്. ഈ സിനിമയുടെ സ്‌ക്രിപ്റ്റിനോട് വളരെ റിലേറ്റ് ചെയ്യാൻ ഒരു സ്ത്രീ എന്ന നിലക്ക് ഒരുപാട് സാധിച്ചിട്ടുണ്ട്.

ഇത്തരം അനുഭവങ്ങൾ ഉണ്ടാവാത്ത (തുറന്നു പറയായതവരുണ്ടാകാം) ഒരു സ്ത്രീ പോലും ഉണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെ ഒന്നും ഒളിച്ചു പിടിക്കേണ്ട കാര്യവുമില്ല. ഇത് കാണികൾ കണ്ടു തന്നെ മനസ്സിലാക്കണം. ഓരോ കുഞ്ഞു കുട്ടിയും മനസ്സിലാക്കണം നമ്മുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നു.

തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുമ്പോൾ ചില സദാചാരവാദികൾ ഇത് ഒക്കെ അവരുടെ അവകാശമായി കാണുന്നു. ആഭാസം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ ഒരുപാട് അനുഭവങ്ങളിലൂടെ വരച്ചു കാട്ടുന്നു.

ഒളിച്ചു വെക്കാൻ ഒന്നുമില്ല ഇത് പച്ചയായ സത്യം. സത്യം ഒട്ടും മായം കലർത്താതെ കാണിക്കാൻ ശ്രമിച്ച ധൈര്യത്തിനും അതിന്നു എന്നെയും ഒരു ഭാഗമാക്കിയതിനും ജുബിത്തിനോടും സഞ്ജുവിനോടും ഐക്യദാർഢ്യം.

എല്ലാവരും സിനിമ കാണുക .സിനിമ കണ്ടു ഇറങ്ങുമ്പോൾ നമ്മൾ ഇതുവരെ കടന്നു പോയ ജീവിതത്തിൽ ഓരോ സഭവങ്ങളോടും വിശ്വാസങ്ങളോടും പ്രവർത്ഥികളോടും നമ്മൾ സ്വയം നമ്മളോട് താന്നെ ഓരോ ചോദ്യങ്ങൾ ചോദിച്ചിരിക്കും ഉത്തരം കണ്ടെത്തേണ്ടത് നമ്മൾ ഓരോരുത്തരും തന്നെയാണ്..

നിങ്ങളുടെ യാത്രകളിൽ എവിടെയെങ്കിലും എപ്പോഴെങ്കിലും ഈ രീതികളിൽ ഉള്ള അനുഭവങ്ങളോ ,കാഴ്‌ച്ചകളോ ഉണ്ടായിട്ടുണ്ടെങ്കിൽ (സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവുമെന്നു) തന്നെ വിശ്വസിക്കുന്നു.