മേരിക്കയിലെ സർവകലാശാലയിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഇന്ത്യക്കാരനായ ഡോക്ടർക്ക് വിസ പുതുക്കുന്നതിനാവശ്യമായ കത്ത് നൽകിയില്ല. നാട്ടിൽ തിരിച്ചെത്തി തൊഴിൽ രഹിതനായി മാറിയ ഡോക്ടർ കേന്ദ്ര സർക്കാരിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചു.

ഡോ. സുനിൽ നൂതിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെതിരെ കോടതിയിലെത്തിയത്. ഗവേഷണം പൂർത്തിയാക്കുന്നതിന് അമേരിക്കയിലേക്ക് തിരിച്ചുപോകേണ്ടിയിരുന്ന സുനിലിന് സർക്കാരിൽനിന്ന് ലഭിക്കേണ്ട നോ-ഒബ്ലിഗേഷൻ ടു റിട്ടേൺ ടു ഇന്ത്യ (നോറി) സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. നിയമങ്ങളിൽ വന്ന മാറ്റങ്ങളെത്തുടർന്നാണിത്. ഇതേത്തുടർന്നാണ് സുനിലിന് അമേരിക്കയിലേക്ക് തിരിച്ചുപോകാൻ സാധിക്കാതിരുന്നത്.

ബോംബെ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ തന്നെ സുനിലിന്റെ അഭിഭാഷകൻ ഔറംഗബാദ് ബെഞ്ചിനെയും സമീചിച്ചിട്ടുണ്ട്. അവിടെയുള്ള മറ്റൊരു നോറി കേസ്സുമായി ഈ കേസ്സിനെയും ബന്ധപ്പെടുത്താനാണ് ശ്രമം. മഹാരാഷ്ട്രയിലെ റിസർച്ച് ഡോക്ടർമാരുടെ അസോസിയേഷൻ പ്രസിഡന്റ് ഡോ. സാഗർ മുണ്ടാഡ നോറി സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നൽകിയ ഹർജി ഔറംഗബാദ് ബെഞ്ചാണ് പരിഗണിക്കുന്നത്.

നോറി സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരായ നയം സർക്കാർ പാസ്സാക്കുന്നത് 2014-ലാണ്. അമേരിക്കയിൽ ഉന്നത പഠനം പൂർത്തിയാക്കിയശേഷം അവിടെ ഗവേഷണം നടത്തുന്ന 4000-ത്തോളം ഡോക്ടർമാരെ ഈ നയം പ്രതികൂലമായി ബാധിക്കുമെന്ന് സാഗർ മുണ്ടാഡ നൽകിയ ഹർജിയിൽ പറയുന്നു.

കെന്റുക്കി സർവകലാശാലയിലെ ബയോമെഡിൽ ഗവേഷകനായിരുന്ന സുനിൽ 2015 ഡിസംബർ 28-നാണ് ഇന്ത്യയിലെത്തിയത്. അമേരിക്കയിൽ ഗവേഷണം തുടരണമെങ്കിൽ നോറി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നു. കർണാടക സർക്കാരും മുംബൈ റീജണൽ പാസ്‌പോർട്ട് ഓഫീസും എൻഒസി. നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം നോറി സർട്ടിഫിക്കറ്റ് നൽകിയില്ല. 

ഇന്ത്യയിൽനിന്ന് വിദഗ്ധ ഡോക്ടർമാർ വിദേശത്തേയ്ക്ക് പോകുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് നോറി സർട്ടിഫിക്കറ്റ് നൽകുന്നതിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. 2011 ഓഗസ്റ്റ് മുതൽ 65 വയസ്സ് പിന്നിട്ടവർക്ക് മാത്രമാണ് നോറി സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.