ബെംഗളൂരു: കേരളവും കർണാടകവും അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇസ്ലാമികക്ക് സ്റ്റേറ്റിന് വേരുകൾ ഉണ്ടെന്ന യുഎൻ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നതിനുള്ള തെളിവായി ബംഗലൂരുവിനെ ഞെട്ടിച്ച് ഒരു സംഭവം കൂടി. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഐസിസിനുവേണ്ടി മൊബൈൽ ആപ്പ് നിർമ്മിച്ച ഡോക്ടർ ബെംഗളൂരുവിൽ എൻഐഎയുടെ പിടിയിലായിരിക്കയാണ്. ബസവനഗുഡി സ്വദേശി അബ്ദുൾ റഹമാനാണ് പിടിയിലായത്. സിറിയയിലെ സംഘർഷ മേഖലകളിൽ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനായി ഇയാൾ ആപ്പുകൾ വികസിപ്പിച്ചിരുന്നെന്ന് എഎൻഐഎ കണ്ടെത്തി. ബംഗളൂരു എംഎസ് രാമയ്യ മെഡിക്കൽ കോളേജിലെ നേത്രരോഗവിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഡോ. അബദുൾ റഹ്മാനാണ് പിടിയിലായത്. ഇറാക്കിലെയും സിറിയയിലെയും സംഘർഷ മേഖലകളിൽ ഐഎസ് തീവ്രവാദികൾക്ക് ഉപയോഗിക്കാനായി ചികിത്സാ വിവരങ്ങളടങ്ങിയ ആപ്പും, ആയുധങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആപ്പുമാണ് അബ്ദുൾ റഹമാൻ വികസിപ്പിച്ചിരുന്നതെന്ന് എൻഐഎ പറയുന്നു.

ഗൂഢാലോചനയിൽ പങ്കെടുക്കാൻ മെസേജിങ് ആപ്പുകൾ വഴി കശ്മീരിലെയും സിറിയയിലെയും തീവ്രവാദികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. 2014ൽ സിറിയയിലെ ഐഎസ് ക്യാമ്പിലെത്തിയ ഇയാൾ പത്ത് ദിവസത്തോളം ക്യാമ്പിൽ കഴിഞ്ഞ് പരിക്കേറ്റ ഐഎസ് തീവ്രവാദികളെ ചികിത്സിച്ചിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു. കർണാടക പൊലീസുമായി ചേർന്ന് ബെംഗളൂരുവിൽ മൂന്നിടങ്ങളിൽ പരിശോധന നടത്തിയ എൻഐഎ മൊബൈൽഫോണും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് എൻഐഎ ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. കശ്മീരിൽനിന്നും തീവ്രവാദ സംഘടനകളുമായി ബന്ധംപുലർത്തിയതിന് പിടിയിലായ പ്രതികളിൽനിന്നുമാണ് കേസിന്റെ തുടക്കം. പൂണെയിലും ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും. അതേസമയം അബ്ദുൾ റഹമാന്റെ തീവ്രവാദ ബന്ധത്തെ കുറിച്ച് തങ്ങൾക്ക് യാതൊരറിവുമില്ലെന്ന് എംഎസ് രാമയ്യ മെഡിക്കൽ കോളേജ് അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഭീകരതയിൽ യു എൻ റിപ്പോർട്ട് ഇങ്ങനെ

കേരളത്തിൽ വലിയതോതിൽ ഐഎസ് ഭീകരരുടെ ശൃംഖലയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഐഎസ്, അൽഖ്വയ്ദ എന്നിവയുടെ ഭീകര പ്രവർത്തനം നിരീക്ഷിക്കുന്ന, ഐക്യരാഷ്ട്രസഭയുടെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ങ്ഷൻസ് മോണിറ്ററിങ് ടീമിന്റെ 26-ാം റിപ്പോർട്ടിലാണ് കേരളത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമർശം. കേരളത്തിലും കർണാടകത്തിലുമായി 150നും 200നും ഇടയ്ക്ക് ഐഎസ് ഭീകരരുണ്ട്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, മ്യാന്മർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരരും ഇക്കൂട്ടത്തിലുണ്ട്. അൽഖ്വയ്ദയുടെ ഇന്ത്യയിലെ ഭീകര സംഘടന മേഖലയിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിട്ടുള്ളതായും യുഎൻ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ കാന്ധഹാർ, ഹെൽമണ്ട്, നിംറൂസ് എന്നിവിടങ്ങളിലെ താലിബാന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദ മേധാവി ഒസാമ മഹ്മൂദാണ്. ആസിം ഉമർ കൊല്ലപ്പെട്ട ശേഷമാണ് മഹ്മൂദ് ആ ചുമതലയേറ്റത്. ഇയാളുടെ കൊലപാതകത്തിന് പകരം ചോദിക്കാൻ അൽഖ്വയ്ദ മേഖലയിൽ വലിയ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ട്, റിപ്പോർട്ടിൽ പറയുന്നു.

2019 മെയ് 10ന് ആരംഭിച്ച, ഐഎസിന്റെ ഇന്ത്യൻ ഭീകരസംഘടനയായ ഹിന്ദ് വിലായത്തിൽ ഇരുനൂറോളം ഭീകരരുണ്ട്. കേരളത്തിലും കർണാടകത്തിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഡെയ്ഷ്, ഐഎസ്‌ഐഎൽ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇന്ത്യയിലെ ഐഎസ് കഴിഞ്ഞ മെയിൽ ഇന്ത്യയിൽ പുതിയ പ്രവിശ്യ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ കടുത്ത സമയത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്, റിപ്പോർട്ടിൽ പറയുന്നു.

കേരളം ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് ഐബി അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരിൽ നിന്ന് മുപ്പതോളം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി എൻഐഎ മുൻപ് കണ്ടെത്തിയിരുന്നു. ശ്രീലങ്കയിലെ ഈസ്റ്റർ ബോംബു സ്‌ഫോടനങ്ങളുമായി കേരളത്തിനും തമിഴ്‌നാടിനും ബന്ധമുണ്ടെന്ന സൂചനകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.