ഷിക്കാഗോ: ഫാ. ടോം തോമസ് എം.എസ്.എഫ്.എസിനു അമേരിക്കയിലെ ആർഗസി യൂണിവേഴ്‌സിറ്റിയിൽ നിന്നും മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. മയക്കുമരുന്നുകളുടേയും മദ്യാസക്തിയുടേയും അടിമകളായവരുടെ ചികിത്സയും പുനരധിവാസവുമായിരുന്നു ഗവേഷണ വിഷയം.

മിഷനറീസ് ഓഫ് സെന്റ് ഫ്രാൻസീസ് ഡി സെയിന്റ്‌സ് എന്ന സന്യാസ സമൂഹത്തിലെ അംഗമായ ടോം അച്ചൻ താമരശേരി രൂപതയിലെ മരിയഗിരി (വാളുക്ക്) ഇടവകയിൽ പന്നലക്കുന്നേൽ  തോമസിന്റേയും, ത്രേസ്യാമ്മയുടേയും മകനാണ്. ആലുവ മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അച്ചൻ 1998 ജനുവരി പത്തിന് വൈദീകനായി അഭിഷിക്തനായി.

തൃശൂർ രൂപതയിലെ അരിമ്പൂർ സെന്റ് ആന്റണീസ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും ഏറ്റുമാനൂർ എസ്.എഫ്.എസ് സെമിനാരിയിൽ വെക്കേഷൻ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. മോണ്ട് ഫോർട്ട് കോളജിൽ (ബാംഗ്ലൂർ) നിന്നും കൗൺസിലിംഗിൽ മാസ്റ്റേഴ്‌സ് പൂർത്തിയാക്കിയശേഷം ബാംഗ്ലൂർ സെന്റ് ഫ്രാൻസീസ് ഡി സെയിന്റ്‌സ് കോളജിൽ വൈസ് പ്രിൻസിപ്പലായും, അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ഒരു ശതാബ്ദക്കാലത്തോളം ഷിക്കാഗോയിലെ അലക്‌സിയൽ ബ്രദേഴ്‌സ് ബിഹേവിയറൽ ഹെൽത്ത് ഹോസ്പിറ്റലിൽ ചാപ്ലെയിനായി സേവനം ചെയ്തുകൊണ്ടാണ് അച്ചൻ തന്റെ ഡോക്ടറൽ പഠനം പൂർത്തിയാക്കിയത്.

അമേരിക്കൻ മലയാളികളുടെ, പ്രത്യേകിച്ച് ഷിക്കാഗോ സീറോ മലബാർ സമൂഹത്തിന്റെ പ്രിയങ്കരനായ ഫാ. ടോം കൗൺസിലിംഗിലൂടെയും പ്രഭാഷണങ്ങളിലൂടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. കൊച്ചിൻ കലാഭവനിൽ നിന്നും സംഗീതത്തിൽ പരിശീലനം നേടിയ ടോം അച്ചൻ കരാട്ടെയിൽ ബ്ലാക് ബെൽറ്റും, യോഗയിൽ സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്. ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിലെ കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിലുള്ള കരാട്ടേ കളരിയുടെ പരിശീലകൻ കൂടിയാണ്.