ന്യൂഡൽഹി: രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. ആഭ്യന്തര സർവ്വീസിൽ നൂറ് ശതമാനം യാത്രക്കാർക്ക് അനുമതി നൽകി. ഇതുവരെ 85 ശതമാനം യാത്രക്കാരെയാണ് ആഭ്യന്തര സർവ്വീസുകളിൽ അനുവദിച്ചിരുന്നത്.

18 മുതൽ തീരുമാനം നിലവിൽ വരും. കോവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് വിമാന സർവ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, രാജ്യത്ത് എട്ട് മാസത്തിന് ശേഷം കോവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിന് താഴെയെത്തി.

ഇരുപത്തിനാല് മണിക്കൂറിനിടെ 14313 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന കണക്കിനെക്കാൾ 21 ശതമാനം കുറവാണ് ഇന്നത്തേത്. കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്. 26,579 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 94.04 ആണ് രോഗമുക്തി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണിത്. 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.