വാഷിങ്ടൺ: വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള നീട്ടുന്നത് കോവിഡ് ബാധിക്കാൻ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ്‌ഡോ. ആന്റണി ഫൗചി. നേരത്തെ വാക്‌സിൻ ഇടവേള വർധിപ്പിച്ച യുകെയിൽ അക്കാലയളവിൽ പലർക്കും കോവിഡ് ബാധിച്ചു. അതിനാൽ മുൻനിശ്ചയിച്ച ഇടവേളയിൽ തന്നെ വാക്‌സിൻ കുത്തിവെപ്പ് നൽകുന്നതാണ് ഉചിതം. അതേസമയം വാക്‌സിൻ ലഭ്യത കുറവാണെങ്കിൽ ഇടവേള നീട്ടുന്നത് ആവശ്യമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം.ആർ.എൻ.എ വാക്‌സിനുകളായ ഫൈസറിനും മൊഡേണയ്ക്കുമുള്ള അനുയോജ്യമായ ഇടവേള യഥാക്രമം മൂന്നാഴ്ചയും നാലാഴ്ചയുമാണ്. വാക്‌സിൻ ഇടവേള നീട്ടുന്നത് പുതിയ ഏതെങ്കിലും കോവിഡ് വകഭേദങ്ങൾ പിടിപെടാൻ കാരണമാകുമെന്നും ഫൗചി ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

അതിവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദം ആശങ്കാജനകമാണ്. ഈ വകഭേദം സ്ഥീരികരിച്ച രാജ്യങ്ങളെല്ലാം പ്രതിരോധത്തിനായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തണമെന്നും വാക്‌സിനേഷൻ കാര്യക്ഷമമാക്കണമെന്നും ഫൗചി വ്യക്തമാക്കി.

നേരത്തെ രണ്ട് തവണയാണ് കോവിഷീൽഡ് വാക്‌സിന്റെ ഇടവേള കേന്ദ്ര സർക്കാർ നീട്ടിയത്. വാക്‌സിനേഷന്റെ തുടക്കത്തിൽ 28 ദിവസമായിരുന്നു ഇടവേള. ഇതുപിന്നീട് ആറ്-എട്ട് ആഴ്ചയാക്കി ഉയർത്തി. ഇടവേള കൂട്ടിയാൽ വാക്‌സിൻ കൂടുതൽ ഫലപ്രദമാണെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ഇത് 12-16 ആഴ്ചയാക്കിയും ഉയർത്തിയിരുന്നു.