ഖൊരക്പൂർ: കേരളത്തിൽ ഭീതിവിതയ്ക്കുന്ന വിധത്തിൽ നിപാ വൈറസ് പടർന്നു പിടിക്കുകയാണ്. എങ്ങും ആശങ്കകളാണ് പെരുകുന്നത്. ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കാൻ അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായിയോട് അഭ്യർത്ഥിച്ച് ഡോ. കഫീൽ ഖാൻ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗോരഖ്പൂരിൽ കുഞ്ഞുങ്ങളുടെ കൂട്ടക്കരുതിയിൽ രക്ഷാപ്രവർത്തനം നടത്തി ശിക്ഷ ഏറ്റുവാങ്ങിയ കഫീൽഖാൻ തന്റെ അഭ്യർത്ഥന ഉന്നയിച്ചത്.

ഫജർ നമസ്‌ക്കാരത്തിനു ശേഷം ഉറങ്ങാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. നിപാ വൈറസ് മൂലമുള്ള മരണങ്ങൾ എന്നെ വേട്ടയാടുന്നു. സമൂഹ മാധ്യമങ്ങളിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കാൻ എന്നെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്നു. സിസ്റ്റർ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വെക്കാൻ തയാറാണ്. അതിന് അല്ലാഹു അറിവും കരുത്തും നൽകട്ടെ എന്നും കഫീൽ ഖാൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഖൊരക്പൂർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ കഫീൽ ഖാനെ യോഗി സർക്കാർ പ്രതിയാക്കിയ സംഭവം ദേശീയ തലത്തിൽ പ്രതിഷേധമുയർത്തിയിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ഈയിടെ കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് കേരളത്തെ വാനോളം പുകഴ്‌ത്തിയ ശേഷമാണ് കഫീൽഖാൻ കേരളത്തിൽ നിന്നും മടങ്ങിയത്.

ലിനിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയുടെ ജീവത്യാഗത്തിന് താരതമ്യങ്ങളില്ലെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ അനുസ്മരിച്ചു. തന്റെ ചുമതല ആത്മാർഥമായി നിർവഹിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ കേരളം ഒന്നാകെ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.