തിരുവനന്തപുരം:കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ വന്നെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ അതുണ്ടായില്ലെന്ന വിമർശനം നേരത്തെയുണ്ട്. അതുകൊണ്ട് തന്നെ, ഉന്നത വിദ്യാഭ്യാസരംഗത്തെ മുന്നോട്ട് നയിക്കുന്ന മാറ്റങ്ങൾക്ക് ഉതകുന്ന നിർദ്ദേശങ്ങൾക്ക് തത്ത്വത്തിൽ അംഗീകാരം.

മാറ്റങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷനുകൾ സമർപ്പിച്ച കരടു നിർദ്ദേശങ്ങൾക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അംഗീകാരം നൽകി. പരീക്ഷാ രീതികളിലും സർവകലാശാലകളുടെ പ്രവർത്തനങ്ങളിലും ഉൾപ്പെടെ മാറ്റംവരും. നടപടികൾ ഘട്ടങ്ങളായി ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർത്തിയാക്കും. പരീക്ഷാ പരിഷ്‌കരണ കമ്മിഷൻ ഈ മാസം അവസാനവും ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ അടുത്തമാസം ആദ്യവും അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

പരീക്ഷാ ഫലം നേരത്തെ അറിയാം; സർട്ടിഫിക്കറ്റ് നേരത്തെ കിട്ടും

സർവകലാശാലാ പരീക്ഷകൾ, ഭരണനിർവഹണം, വിദ്യാർത്ഥി പോർട്ടൽ തുടങ്ങിയവയൊക്കെ ഏകീകരിച്ചുള്ള പ്രവർത്തന സംവിധാനം ഒരുക്കും. ഇതോടെ പരീക്ഷകൾ, ഫലം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ വേഗത്തിലാകും. ഇന്റേണൽ അസസ്മെന്റിന്റെയും പരീക്ഷകളുടെയും മാർക്ക് അനുപാതം വർധിപ്പിക്കും.

ഓരോ കോഴ്സിന്റെയും ആദ്യ രണ്ട് സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കോളേജുകളുടെ ചുമതലയാക്കും. എല്ലാ പരീക്ഷകളും ക്രെഡിറ്റുകൾക്ക് അനുസരിച്ചാക്കും. വിലയിരുത്തലിന് നിലവിൽ പരീക്ഷ, അസൈന്മെന്റ്, സെമിനാറുകൾ മാത്രമാണ് കണക്കിലെടുക്കുന്നത്. അത് മാറി ഓരോ പേപ്പറിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള ഇന്റേണൽ അസസ്മെന്റ് വരും.

പരീക്ഷയ്ക്കും പ്രവേശനത്തിനും അധികമാർക്കില്ല

പരീക്ഷയ്ക്ക് കൂളിങ് സമയം അനുവദിക്കും. മോഡറേഷൻ, ഗ്രേസ്മാർക്ക് എന്നിവയുടെ രീതികൾ മാറും. പരീക്ഷയ്ക്കും പ്രവേശനത്തിനും അധികമാർക്ക് കിട്ടുന്ന സംവിധാനം ഇല്ലാതാക്കും. പുനർമൂല്യനിർണയ നടപടികൾ ഓൺലൈനാക്കും. കാര്യങ്ങളിൽ അന്തിമ തീരുമാനം ചർച്ചകൾക്കുശേഷം മാത്രമാകും.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനാവകാശ നിയമം നടപ്പാക്കുന്നതും പരിഗണിക്കുന്നുണ്ട്. ഓരോ കാര്യത്തിനും സമയം നിശ്ചയിച്ചാകും പ്രവർത്തനം. ഭരണ സംവിധാനം ലളിതമാക്കാൻ നടപടിയുണ്ടാകും. പരീക്ഷകൾ കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ നിലവിൽ സെനറ്റ് ചേരേണ്ടതുണ്ട്. ഈ അധികാരം സിൻഡിക്കേറ്റിന് കൈമാറുന്ന നടപടിയുണ്ടാകും. എന്നാൽ വേഗത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കും.