- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുന്നാക്ക സംവരണം: വരുമാന പരിധി എട്ട് ലക്ഷമായി തുടരും; നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മുന്നാക്ക സംവരണത്തിന്, നിലവിലെ നിബന്ധനകളായിരിക്കും ഈ വർഷം ബാധകമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കും. മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുന്നാക്ക സംവരണത്തിനുള്ള നിബന്ധനകൾ ഇപ്പോൾ മാറ്റിയാൽ പ്രവേശനം നേടുന്നതും നീറ്റ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് കോളജ് അനുവദിക്കുന്നതും സങ്കീർണമാകും.
സംവരണ മാനദണ്ഡത്തിലെ മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ജൂലൈ 29നാണ് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തു നിരവധി പൊതുതാത്പര്യഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിരുന്നു.
മുന്നാക്ക സംവരണത്തിനുള്ള വരുമാനപരിധി 8 ലക്ഷമായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചിരുന്നു. തുടർന്നാണ് വിഷയം പരിശോധിക്കാൻ മുൻ ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചത്
സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാനപരിധി 8 ലക്ഷം രൂപയായി തുടരണമെന്ന ശുപാർശയുമായി കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു. അഖിലേന്ത്യാ ക്വോട്ട മെഡിക്കൽ പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണു റിപ്പോർട്ട് നൽകിയത്.
2020ൽ മുന്നാക്ക സംവരണാനുകൂല്യം ലഭിച്ച 91% വിദ്യാർത്ഥികളുടെയും കുടുംബ വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെന്നും സമിതി കണ്ടെത്തി. യുപിഎസ്‌സി, ജെഇഇ പരീക്ഷകളുടെ കാര്യത്തിലും സ്ഥിതി സമാനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുമാന പരിധി മാറ്റേണ്ടെന്ന തീരുമാനത്തിൽ സമിതി എത്തിയത്. ഇവരുടെ റിപ്പോർട്ടും കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലവും സുപ്രീം കോടതിക്കു കൈമാറി. സുപ്രീം കോടതിയിലെ കേസ് കാരണം മെഡിക്കൽ പിജി പ്രവേശനം അനിശ്ചിതത്വത്തിലായിരുന്നു.




