ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓഹരി വാങ്ങുന്നതിനും മറ്റ് ഇടപാടുകൾക്കുമായി കൊൽക്കത്തയിലുള്ള സ്വകാര്യ കമ്പനി യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ന് 20 ചോദ്യങ്ങൾ ഇ ഡി ചോദിച്ചതായും സൂചനയുണ്ട്.

സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഗാന്ധി ഇഡിയോട് വ്യക്തമാക്കി. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കൂടാതെ അഞ്ച് ലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേർണലിനെ അൻപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നതും ഈ ഇടപാടിലെ പൊരുത്തു കേടായി ഇഡി കാണുന്നുണ്ട്. രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തത വരുത്താനുണ്ടെന്ന് ഇ ഡി പറയുന്നു. ഈ സാഹചര്യത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യൽ. വിദേശത്തെതടക്കം രാഹുലിന്റെ ആസ്തി വിവരങ്ങൾ ഇ.ഡി ഇന്നലെ തേടിയിരുന്നു.

കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ അൻപതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇ ഡി യു ടെ അസിസ്റ്റന്റ് ഡയറക്ടർ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ഇന്നലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത കേരളത്തിലെ എംപിമാരടക്കമുള്ള നേതാക്കളെയും രാത്രി വൈകിയാണ് ഡൽഹി പൊലീസ് വിട്ടയച്ചത്.

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ രണ്ടാം ദിവസവും രാവിലെ ഹാജരായിരുന്നു. പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് തുടങ്ങിയവർക്കൊപ്പമാണ് രാവിലെ രാഹുൽ ചോദ്യം ചെയ്യലിന് ഇഡി ഓഫീസിലെത്തിയത്.ഇഡി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർത്തിന് ഇടയാക്കി.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, രാജ്യസഭാ എം പി ജെബി മേത്തർ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചഴച്ചാണ് പൊലീസ് കൊണ്ടുപോയത്. കെ സി വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗോഗോയി, ദീപേന്ദർ സിങ് ഹൂഡ, രഞ്ജീത് രഞ്ജൻ തുടങ്ങിയ നേതാക്കളെയെല്ലാം പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു.

ഇഡി ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. തുടർന്ന് രൺദീപ് സിങ് സുർജേവാല, ഹരീഷ് റാവത്ത് തുടങ്ങി നിരവധി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപി, മാണിക്കം ടാഗോർ തുടങ്ങിയവരെയും പൊലീസ് കരുതൽ തടങ്കലിലാക്കി. ഭ്രാന്ത് പിടിച്ച സർക്കാരിന്റെ പ്രതികരണമാണ് ഇതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫീസിന് ചുറ്റും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രവർത്തകരെ പൊലീസ് വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. എംപിയുടെ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും അംഗീകരിച്ചില്ല. വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്. പാർട്ടി മുഖപത്രമായിരുന്ന നാഷനൽ ഹെറാൾഡിന് 90 കോടി രൂപ കോൺഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാൽ, 2000 കോടി ആസ്തിയുള്ള ഹെറാൾഡിന്റെ സ്വത്തുക്കൾ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.