യാക്കോബായ കാരും ഓർത്തഡോക്‌സുകാരും തമ്മിലുള്ള തർക്കത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്ന് ആ രണ്ടു വിശ്വാസത്തിലും ഉള്ളവർക്ക് പോലും നിശ്ചയം കാണില്ല. ഒരു കൂട്ടം തീവ്രവാദികൾ വാശിയോടെ രംഗത്തുണ്ടെങ്കിലും ഒരേ ആചാരങ്ങളും പാരമ്പര്യങ്ങളും പരിശീലിക്കുന്ന ഇരു വിഭാഗത്തിലെയും വിശ്വാസികൾക്കറിയാം ഇതു വിശ്വാസത്തിന്റെയോ പാരമ്പര്യത്തിന്റെയോ ഒന്നും വിഷയം അല്ല, നേരെ മറിച്ച് മെത്രാന്മാരുടെയും വൈദികരുടെയും തൊപ്പി പോകുമോ എന്ന പ്രശ്‌നം മാത്രമാണെന്ന്.

വൈദികരും മെത്രാന്മാരും ചേർന്നുണ്ടാക്കിയ തലവേദനയ്ക്ക് കുട പിടിക്കാൻ വിശ്വാസികൾ നിർബന്ധിതരാവുകയാണ്. സുപ്രീം കോടതി ഇടപെട്ടിട്ടു പോലും ആ ഊരാക്കുടുക്ക് അഴിക്കാൻ ഇപ്പോൾ ഇരു സഭകൾക്കും കഴിയുന്നില്ല. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നും വിധി വാങ്ങിയിട്ടും നടപ്പിലാക്കാൻ ഓർത്തഡോക്‌സ് സഭയ്ക്കും സാധിക്കുന്നില്ല. കേരളത്തിലെ ഏതെങ്കിലും ഒരു സർക്കാർ സ്വന്തം പൊലീസിനെ കൊണ്ട് നീതി നടപ്പിലാക്കാൻ രംഗത്ത് ഇറങ്ങുമെന്നും കരുതേണ്ട. കാരണം തൊട്ടാൽ പൊള്ളുന്ന വിശ്വാസത്തിന്റെ പ്രശ്‌നമാണിത്.

ഇതാണ് എറണാകുളത്തെ ഭൂമി വിൽപ്പനയുടെ പേരിൽ സീറോ മലബാർ സഭയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളുടെ അന്ത്യഫലം. ചില മെത്രാന്മാർക്ക് സ്ഥാനം ഉറപ്പിക്കാൻ വേണ്ടി ഒരു കൂട്ടം ക്രിമിനലുകളായ വൈദികരെ കൂട്ടു പിടിച്ചു നടത്തുന്ന വൃത്തികെട്ട നാടകങ്ങൾ ഇപ്പോൾ തെരുവിൽ എത്തിയിരിക്കുകയാണ്. വെള്ളക്കുപ്പായം ഇട്ട ആ ക്രിമിനലുകൾ സർവ്വ സഭാ നിയമങ്ങളും ലംഘിച്ചു സ്വന്തം സഭാ തലവനെതിരെ തെരുവിൽ ഇറങ്ങിയിരിക്കുന്നു. മാധ്യമങ്ങളെ ക്ഷണിച്ചു വരുത്തി അവർ വിശ്വാസ നിയമങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നു. സ്വന്തം സഭാ തലവനെതിരെ കൊലപാതക കുറ്റം ആരോപിക്കുന്നു.