സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തെ യുവാക്കളുടെയും പുരോഗമനവാദികളുടെയും പ്രതീക്ഷയും ആവേശവുമാണ്. സ്ത്രീകൾക്ക് വാഹനമോടിക്കാൻ ലൈസൻസും പുരുഷ ബന്ധുവിന്റെ പിന്തുണയില്ലാതെ വ്യവസായം തുടങ്ങാൻ അനുമതിയും നൽകിയ രാജകുമാരൻ സിനിമപോലുള്ള വിനോദോപാധികൾ നാട്ടിൽ തിരിച്ചുകൊണ്ടുവരാനും തീരുമാനിച്ചിരരുന്നു. ഇതോടൊപ്പം അദ്ദേഹം പലരുടെയും കണ്ണിലെ കരടുമാണ്. രാജകുടുംബാംഗങ്ങളടക്കം അഴിമതിയുടെ പേരിൽ അദ്ദേഹം ഒട്ടേറെ ധനാഢ്യരെ ജയിലിലടച്ചതോടെയാണിത്.

സൗദി ജനതയുടെ മനംകവർന്ന രാജകുമാരൻ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ പര്യടനത്തിന് പുറപ്പെടുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി ഈജിപ്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി കെയ്‌റോ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഈജിപ്തിന്റെ ആകാശത്ത് കടന്നതുമുതൽ സൗദി രാജകുമാരന്റെ വിമാനത്തിന് ഈജിപ്ഷ്യൻ സേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചതായി രാജകുമാരന്റെ ഓഫീസ് തലവൻ ബാദർ അൽ-അസ്‌കർ ട്വീറ്റ് ചെയ്തു.