കോട്ടയം: രാജ്യത്തിന് ലക്ഷക്കണക്കിനു കോടി രൂപാ വരുമാനമുണ്ടാക്കിത്തരുന്ന പ്രവാസികളുടെ ഒരു രേഖപോലും ഇന്ത്യൻ എംബസികളില്ലെന്നു ഏകതാ പ്രവാസി ദേശീയ ചെയർമാൻ റഹിം ഒലവക്കോട്, സംസ്ഥാന സെക്രട്ടറി എബി ജെ. ജോസ് എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എന്തെങ്കിലും ആവശ്യത്തിനായി എംബസികളെ സമീപിക്കുന്ന പ്രവാസികൾ ഇതുമൂലം വളരെയധികം കഷ്ടപ്പെടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രവാസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആധാർ മാതൃകയിൽ പ്രവാസികളുടെ വിവരങ്ങളടങ്ങിയ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ കാർഡുകളുമായി ബന്ധപ്പെടുത്തി പ്രവാസികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി ഓൺലൈൻവഴി പ്രവർത്തനം ക്രോഡീകരിക്കണമെന്നും അവർ നിർദ്ദേശിച്ചു. 

പ്രവാസികളുടെ പ്രാഥമിക അവകാശങ്ങൾപോലും നടപ്പാക്കിയിട്ടില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. പ്രവാസികളുടെ മൃതദേഹങ്ങൾ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാൻ സംവിധാനമൊരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കുക, പ്രവാസികൾക്ക് വോട്ടവകാശം നൽകുക, വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക, ഇന്റർ നാഷണൽ ഹെൽപ്പ് ഡസ്‌ക്കും ടോൾഫ്രീ നമ്പരും സ്ഥാപിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഏകതാപ്രവാസിയുടെ ദേശീയ-സംസ്ഥാന നേതാക്കൾ ഏകതാ പരിഷത്ത് ചെയർമാൻ പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏപ്രിൽ നാലിന് ന്യൂഡൽഹി ജന്ദർമന്ദറിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും പിന്തുണയുമായി സമരത്തിൽ പങ്കാളികളാകും.

ഏകതാപ്രവാസി കോട്ടയം ജില്ലാ ഭാരവാഹികളായി സാംജി പഴേപറമ്പിൽ (പ്രസിഡന്റ്), അഗസ്റ്റിൻ വി.ജി. (വൈസ് പ്രസിഡന്റ്), ജിൻസ് ജോസ് (ജനറൽ സെക്രട്ടറി), ഡെന്നി ആർ. നായർ, തോമസ് മാത്യു ഓടച്ചുവട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ), ജോസ് മാത്യു പനച്ചിപ്പുറത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സാംജിപഴേപറമ്പിൽ, ജിൻസ് ജോസ്, ഡെന്നി ആർ. നായർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.