കൊച്ചി: തലശ്ശേരിയിലെ എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച എതിർസത്യവാങ്മൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി. കേസിൽ കക്ഷി ചേരാൻ തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അപേക്ഷ നൽകി. ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി നൽകുന്ന ഫോം എയിൽ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല എന്ന കാരണത്താലാണ് ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയത്.
അതേസമയം, ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് പത്രികയിൽ ഇല്ലെന്ന കാരണത്താലായിരുന്നു തള്ളിയത്. നിസാര കാരണങ്ങൾ കൊണ്ടാണ് പത്രിക തള്ളിയെന്നാണ് ബിജെപി ആരോപണം. ഞായറാഴ്ച സിറ്റിങ് അപൂർവമാണ്.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞാൽ സ്ഥാനാർത്ഥികളുടെ പട്ടിക വരണാധികാരി പുറപ്പെടുവിക്കും. തിങ്കളാഴ്ചയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് ഹർജിലൂടെ മാത്രമേ നിയമപോരാട്ടം നടത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് അവധിദിനമായിട്ടും ഇന്ന് പ്രത്യേക ബെഞ്ച് ചേർന്ന് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിജെപി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

വരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് പ്രകടമായ നിയമലംഘനമാണെന്ന വാദമാണ് ബിജെപി സ്ഥാനാർത്ഥികൾ കോടതിയിൽ ഉന്നയിച്ചത്. സീൽ അടക്കമുള്ള കാര്യങ്ങൾ പത്രികയിൽ ഉണ്ടായിരുന്നു. ചിഹ്നമനുവദിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ദേശീയ സംസ്ഥാന അധ്യക്ഷന്മാരുടെ ഒപ്പുള്ള ഫോമുകൾക്ക് പ്രധാന്യമുള്ളത്. അതുകൊണ്ട് സാങ്കേതികമായ പിശകിന്റെ പേരിൽ മാത്രമാണ് പത്രികകൾ തള്ളിയിരിക്കുന്നത്. ഇത് നിയമപരമായി ശരിയല്ല. അതിനാൽ രണ്ട് സ്ഥാനാർത്ഥികൾക്കും പത്രിക സ്വീകരിക്കണമെന്ന ആവശ്യമാണ് ബിജെപി കോടതിയിൽ ഉയർത്തുക.

കഴിഞ്ഞ ദിവസമാണ് തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത്. തലശേരി നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രികയാണ് തള്ളിയത്. ബിജെപി കണ്ണൂർ ജില്ലാപ്രസിഡന്റായ തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രികയിൽ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പുണ്ടായിരുന്നില്ല. മഹിളാ മോർച്ച അധ്യക്ഷയായ ഗുരുവായൂർ സ്ഥാനാർത്ഥി സി. നിവേദിതയുടെ പത്രികയിൽ സംസ്ഥാന അധ്യക്ഷനും ഒപ്പുവെച്ചില്ല. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി. തലശ്ശേരിയിലും ഗുരുവായൂരിലും എൻഡിഎക്ക് ഡമ്മി സ്ഥാനാർത്ഥികളില്ല.

മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന്റെ ഞെട്ടലിലാണ് എൻഡിഎ നേതൃത്വം. കോടതി തീരുമാനം അനുകൂലമല്ലെങ്കിൽ സ്വതന്ത്രനെ പിന്തുണയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എൻഡിഎ തീരുമാനമെടുക്കും