ന്യൂഡൽഹി: ഒരു സംസ്ഥാന നേതാവ് വിവാദ പരാമർശം നടത്തിയതോടെ കുടുങ്ങിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ബിജെപി ആണെന്ന പശ്ചിമ ബംഗാളിലെ ബിജെപി നേതാവും നടനുമായ ജോയ് ബാനർജി പറഞ്ഞതാണ് അമിത് ഷായ്ക്കു വിനയായത്.

വിവാദ പരാമർശത്തെ തുടർന്ന് അമിത് ഷായ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ഉള്ളം കൈയിലാണെന്നാണു ജോയ് ബാനർജി പ്രസംഗിച്ചത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്.

മയുരേശ്വരിലെ പാർട്ടി യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകണം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയതു ന്യായരഹിതമായ മാർഗങ്ങളിലൂടെയാണ്. പക്ഷേ ഇനി വരുന്ന തിരഞ്ഞെടുപ്പിൽ അതു നടക്കില്ല. സൈന്യത്തിന്റെ മേൽനോട്ടത്തിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പു നടക്കുക. ബിജെപിയുടെ കൈകളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചു കഴിയുമ്പോൾ പശ്ചിമ ബംഗാളിൽ ബുൾഡോസർ ഓടിക്കുമെന്നു ദേശീയ നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും ജോയ് ബാനർജി പറഞ്ഞിരുന്നു.