കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള വിലക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഇക്കാര്യം കമ്മീഷൻ കോടതിയെ അറിയിച്ചു.

വിലക്കിനെതിരെ തോമസ് ചാണ്ടി എംഎൽഎ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിലക്ക് നീക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷണർ ഇ കെ മാജി കോടതിയെ അറിയിച്ചത്. കുടിവെള്ള വിതരണത്തിന് പെരുമാറ്റചട്ടം എതിരല്ലെന്ന് വ്യക്തമാക്കിയ കമ്മീഷൻ വ്യവസ്ഥകൾക്ക് അനുസൃതമായി കുടിവെള്ള വിതരണം നടത്താമെന്നും ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, കുടിവെള്ള വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഉപാധിയായി മാറ്റരുതെന്നും, രാഷ്ട്രീയക്കാർ ഇടപെടരുതെന്നും കോടതി വ്യക്തമാക്കി. വ്യവസ്ഥകൾക്ക് വിധേയമായി കുടിവെള്ളം വിതരണം ചെയ്യാമെന്നും സർക്കാരിനു നിർദ്ദേശം നൽകി.

കുടിവെള്ള വിതരണം വോട്ടാക്കി മാറ്റരുതെന്ന കർശന നിർദ്ദേശവും ഹൈക്കോടതി സർക്കാരിന് നൽകി. നേരത്തെ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് പരിഗണിക്കാതെ കുടിവെള്ളവും, അരിയും യുഡിഎഫ് സർക്കാർ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി വാർത്താസമ്മേളനം വിളിച്ചു കമ്മീഷനെ വിമർശിച്ചിരുന്നു. സർക്കാരിന്റെ ദൈനംദിന പദ്ധതികളെ കമ്മീഷൻ തടയുകയാണെന്നാണു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

കുടിവെള്ള വിതരണം, സമഗ്ര ആരോഗ്യ പദ്ധതി, സൗജന്യ അരിവിതരണം എന്നീ പദ്ധതികൾ തടസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, കുടിവെള്ള വിതരണത്തിനുള്ള അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

എന്നാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ വ്യാപക ജലക്ഷാമം ആണെന്നും, കുടിവെള്ളം വിതരണം ചെയ്യാൻ അനുമതി തരണമെന്നും ആവശ്യപ്പെട്ടാണ് എൻസിപി എംഎൽഎയായ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് കേസ് പരിഗണിച്ചപ്പോൾ കുടിവെള്ള വിതരണത്തിനുള്ള വിലക്ക് നീക്കുന്നതായി കമ്മീഷൻ കോടതിയെ അറിയിച്ചത്. തോമസ് ചാണ്ടിയുടെ ഹർജി പരിഗണിച്ച കോടതി കുടിവെള്ള വിതരണത്തിന്റെ പദ്ധതി നടത്തിപ്പിനായി ഒരുകോടി രൂപ സർക്കാർ അനുവദിക്കണമെന്നും നിർദ്ദേശിച്ചു.