ദുബൈ: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും. ജൂലൈ ഏഴിന് സർവീസ് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന എമിറേറ്റസും യാത്ര നീട്ടിവച്ചു. ഇതോടെ അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് യുഎഇയും വിലക്കേർപ്പെടുത്തി.

ജൂലൈ ഏഴുമുതൽ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന എമിറേറ്റ്‌സും യാത്ര ഒഴിവാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് വരാൻ കഴിയില്ല.ഇത്തിഹാദും എയർ ഇന്ത്യയും ജൂലൈ മാസം 21വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് നടത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്. വിമാനസർവീസുകൾ വൈകുന്നതോടെ അവധിക്ക് നാട്ടിൽ പോയി തിരികെ ജോലിയിൽ പ്രവേശിക്കാനാവാത്തവരിൽ പലരും തൊഴിൽ നഷ്ട ഭീതിയിലാണ്. അർമേനിയ ഉസ്ബക്കിസ്ഥാൻ രാജ്യങ്ങളിൽ രണ്ടാഴ്ചത്തെ ക്വാറന്റീൻ പൂർത്തിയാക്കിയവർക്കു മാത്രമേ നിലവിൽ യുഎഇയിലേക്ക് മടങ്ങാൻ അവസരമുള്ളൂ.

യുഎഇയിൽ സ്‌കൂളുകൾക്ക് വേനലവധി തുടങ്ങിയെങ്കിലും യാത്രാവിലക്കു നീളുന്നതിനാൽ ഇത്തവണ കുടുംബസമേതം നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ് പ്രവാസികൾ. അതേസമയം ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ തങ്ങളുടെ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി. യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോരിറ്റിയുമാണ് വിലക്കേർപ്പെടുത്തിയത്.