സതാപ്ടൺ: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. രോഹിത് ശർമ്മ തിരികെ ടീമിലേക്ക് എത്തിയതോടെയാണ് സഞ്ജു ഒഴിവാക്കപ്പെട്ടത്. ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, യുസ്വേന്ദ്ര ചഹൽ എന്നിവരും ടീമിൽ ഇടംപിടിച്ചു.

അന്താരാഷ്ട്ര ടി20 അരങ്ങേറ്റം നടത്തുന്ന അർഷദീപ് സിങ് ക്യാപ്റ്റൻ രോഹിതിൽ നിന്ന് ക്യാപ് ഏറ്റുവാങ്ങി. അതേസമയം ടോസ് നേടിയ രോഹിത് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. രാത്രി 10:30ന് സതാംപ്ടണിലെ റോസ്ബോൾ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. മറുവശത്ത് ജോസ് ബട്ലർ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ മത്സരവുമാണിത്.

ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ ആരാധകരുടെ വിമർശനം ശക്തമായിരുന്നു. അതേസമയം രോഹിതിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ കരുത്തു വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ടീം ടി20യിൽ അതീവ അപകടകാരികളാണ്. ഐപിഎല്ലിൽ മോശം ഫോമിലായിരുന്നെങ്കിലും ഇന്ത്യൻ ജേഴ്സിയിലേക്കെത്തുമ്പോൾ രോഹിത് മികച്ച ഫോമിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അയർലൻഡിനെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസൺ 77 റൺസെടുത്ത് തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു. ഈ പരമ്പരക്ക് മുന്നോടിയായി നടന്ന ആദ്യ പരിശീലന മത്സരത്തിലും താരം തിളങ്ങിയിരുന്നു. സോണി സ്പോർട്സ് നെറ്റ്‌വർക്കാണ് മത്സരത്തിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സോണി സിക്സ്, സോണി ടെൻ 3, സോണി ലിവ് എന്നിവയിൽ മത്സരം തത്സമയം കാണാം.