തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് - ഫാർമസി- ആർക്കിടെക്ചർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം രണ്ടാം റാങ്കും നയൻ കിഷോർ നായർ കൊല്ലം മൂന്നാം റാങ്കും നേടി. റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആൺകുട്ടികളാണ്.

എസ് സി വിഭാഗത്തിൽ തൃശൂർ സ്വദേശി അമ്മു ഒന്നാം റാങ്കും അക്ഷയ് നാരായണൻ മലപ്പുറം രണ്ടാം റാങ്കും കരസ്ഥമാക്കയപ്പോൾ എസ്.ടി വിഭാഗത്തിൽ ജോനാഥൻ ഡാനിയേൽ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും നേടി. ഫാർമസി വിഭാഗത്തിൽ ഫാരിസ് തൃശൂർ സ്വദേശി അബ്ദുൽ നാസർ ഒന്നാം റാങ്ക് നേടിയപ്പോൾ തേജസ്വിനി വിനോദ് രണ്ടാം റാങ്ക് നേടി.

ആര്കിടെക്ചർ പരീക്ഷയിൽ തേജസ് ജോസഫ് കണ്ണൂർ ഒന്നാം റാങ്കും, അമ്രീൻ കല്ലായി രണ്ടാം റാങ്കും നേടി. എഞ്ചിനീയറിങ് കീം പരീക്ഷയിൽ റാങ്ക് പട്ടികയിലിടം നേടിയ ആദ്യ നൂറ് പേരിൽ 22 പേർ പെൺകുട്ടികളും 78 പേർ ആൺകുട്ടികളുമാണ്. ഇതിൽ 64 പേർ ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം17, കോഴിക്കോട് 11 എന്നീങ്ങനെയാണ് ആദ്യ നൂറിൽ പേരിൽ ഇടംപിടിച്ചത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി 418 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 73,977 കുട്ടികളാണ് എഞ്ചിനിയറിങ് പരീക്ഷ എഴുതിയത്. ഇവരിൽ യോഗ്യത നേടിയത് 51031 പേരാണ്. റാങ്ക് പട്ടികയ്ക്ക് മുന്പുതന്നെ വിദ്യാർത്ഥികളുടെ സ്‌കോർ അനുസരിച്ചുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ തുടങ്ങിയിരുന്നു. സിബിഎസ്ഇ ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക വൈകിയതെന്നാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം.