മുംബൈ: ഇന്ത്യ നിർണായക ജയം നേടിയ ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഇംഗ്ലണ്ട് താരങ്ങളുടെ 'പ്രകോപനം' തുറന്നുപറഞ്ഞ് ഇന്ത്യൻ താരം ഷാർദൂൽ ഠാക്കൂർ. ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലിഷ് താരങ്ങൾ ജസ്പ്രീത് ബുമ്രയോട് പറഞ്ഞ കാര്യങ്ങൾ പുറത്തു പറയാൻ കൊള്ളില്ലെന്ന് ഠാക്കൂർ പറയുന്നു. 'ഇന്ത്യൻ എക്സ്‌പ്രസ്' പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് ഠാക്കൂർ ഇക്കാര്യം പറഞ്ഞത്.

'മത്സരത്തിനിടെ ആൻഡേഴ്‌സനെ ആക്രമിക്കാനുള്ള തീരുമാനത്തിലായിരുന്നു ഞങ്ങൾ. ലോർഡ്‌സ് ടെസ്റ്റിനിടെ സംഭവിച്ച സംഘർഷത്തിന്റെ തുടർച്ച ഓവലിലുമുണ്ടായിരുന്നു. പറയാൻ പാടില്ലാത്ത എന്തോ ഒന്ന് ലോർഡ്‌സിൽ വച്ച് ആൻഡേഴ്‌സൻ ബമ്രയോട് പറഞ്ഞതായി ഞാൻ കേട്ടിരുന്നു. മറ്റ് ഇംഗ്ലിഷ് താരങ്ങളും അവിടെവച്ച് ബുമ്രയെ പരിഹസിച്ചു. അവർ പറഞ്ഞതൊന്നും പരസ്യമായി പറയാൻ കൊള്ളില്ല എന്നതാണ് സത്യം. ആ സംഭവം ടീമംഗങ്ങളെ പ്രകോപിപ്പിച്ചു' ഠാക്കൂർ പറഞ്ഞു.

ഇംഗ്ലിഷ് താരങ്ങൾ ജസ്പ്രീത് ബുമ്രയോട് പറഞ്ഞ കടുത്ത വാക്കുകളാണ് മത്സരത്തിന്റെ ഗതിതന്നെ മാറ്റിയതും ജയത്തിനായി പൊരുതാൻ ഇന്ത്യൻ താരങ്ങളിൽ വാശിയും വീറും ഉണർത്തിയതും.

'വിദേശത്ത് കളിക്കുമ്പോൾ നമ്മുടെ വാലറ്റക്കാരും ബൗൺസറുകൾ നേരിടാറുണ്ട്. ഓസ്‌ട്രേലിയയിൽ കളിക്കുമ്പോൾ നടരാജനെതിരെ പോലും മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ബൗൺസറെറിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽപ്പോലും അധികം ബാറ്റു ചെയ്തിട്ടില്ലാത്ത വ്യക്തിയാണ് നടരാജനെന്ന് അവർക്ക് അറിയാഞ്ഞിട്ടൊന്നുമല്ലല്ലോ' ഠാക്കൂർ ചൂണ്ടിക്കാട്ടി.

'നമ്മുടെ വാലറ്റക്കാർക്കെതിരെ മറ്റു ടീമുകളുടെ മുൻനിര ബോളർമാർ ബൗൺസറുകൾ യഥേഷ്ടം എറിയുമ്പോൾ, എതിർ ടീമിന്റെ വാലറ്റത്തിനെതിരെ നമ്മൾ എന്തിന് ബൗൺസറുകൾ എറിയാതിരിക്കണം? ശരീരം ലക്ഷ്യമിട്ട് ആക്രമിക്കാതിരിക്കണം? ആരെയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ല ഞങ്ങളും കളിക്കുന്നത്. വിജയം തന്നെയാണ് ലക്ഷ്യം' ഠാക്കൂർ പറഞ്ഞു. ജസ്പ്രീത് ബുമ്രയും ജയിംസ് ആൻഡേഴ്‌സനും നേർക്കുനേരെത്തിയ ലോർഡ്‌സ് ടെസ്റ്റിൽ ഷാർദുൽ ഠാക്കൂർ കളിച്ചിരുന്നില്ല.

ഇന്ത്യൻ ക്യാംപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാഞ്ചസ്റ്റർ നടക്കേണ്ടിയിരുന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റ് റദ്ദാക്കിയിരുന്നു. ആദ്യ നാലു ടെസ്റ്റുകളിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ പരമ്പരയിൽ 2 - 1ന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ഇത്.

പരമ്പര റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ ഐപിഎൽ രണ്ടാം ഭാഗത്തിനായി യുഎഇയിലേക്ക് പോയി. അവിടെ നിന്നാണ് ടെസ്റ്റ് പരമ്പരയ്ക്കിടെ സംഭവിച്ച കാര്യങ്ങൾ ഷാർദൂൽ ഠാക്കൂർ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്.