ക്രൈസ്റ്റ്ചർച്ച്: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ ഇംഗ്ലണ്ട് 137 റൺസിന്റെ ജയം സ്വന്തമാക്കിയാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

ഇന്ത്യയുടെ വഴിമുടക്കിയ ദക്ഷിണാഫ്രിക്കയെ അനായാസം ഇംഗ്ലണ്ട് മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 293 റൺസാണ് നേടിയത്. ഡാനിയേല വ്യാറ്റിന്റെ (129) സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ദക്ഷിണഫ്രിക്ക 38 ഓവറിൽ 156ന് എല്ലാവരും പുറത്തായി.

ആകെ 125 പന്തുകൾ നേരിട്ട വ്യാട്ട്, 12 ഫോറുകൾ സഹിതം 129 റൺസെടുത്തു. സോഫിയ ഡങ്ക്ലി 72 പന്തിൽ നാലു ഫോറുകളോടെ 60 റൺസെടുത്തു. സോഫി എക്ലസ്റ്റോൺ അവസാന ഓവറുകളിൽ 11 പന്തിൽനിന്ന് പുറത്താകാതെ 24 റൺസ് നേടിയതോടെയാണ് ഇംഗ്ലണ്ട് 293ൽ എത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്മയിൽ മൂന്നും മരിസെയ്ൻ കാപ്പ് രണ്ടു വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ വെറും 38 ഓവറിലാണ് ഇംഗ്ലണ്ട് 156 റൺസിന് പുറത്താക്കിയത്. 48 പന്തിൽ രണ്ടു ഫോറുകളോടെ 30 റൺസെടുത്ത മിനോൺ ഡുപ്രീസാണ് അവരുടെ ടോപ് സ്‌കോറർ.

ആറ് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മധ്യനിര- വാലറ്റ താരങ്ങളെ സോഫി പറുത്താക്കി. ടോ്പ് സ്‌കോററായ മിഗ്‌നോൻ ഡു പ്രീസ് (30), മരിസാനെ കാപ്പ് (21), ക്ലോ ട്രൈയോൺ, ത്രിഷ ഷെട്ടി (21), ഷബ്നിം ഇസ്മായിൽ (12), മസബാറ്റ ക്ലാസ് (3) എന്നിവരാണ് സോഫിക്ക് മുന്നിൽ കീഴടങ്ങിയത്. അന്യ ഷ്രുബ്‌സോൾ രണ്ടും കെയ്റ്റ് ക്രോസ്, ഷാർലറ്റ് ഡീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ക്രൈസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് ഓസീസ് ഫൈനലിലെത്തിയത്.