ലണ്ടൻ: ലോക ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ തകർത്തെറിഞ്ഞ് വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്ന അവർക്ക് കിവികൾക്കെതിരായ പരമ്പര തൂത്തുവാരിയത് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ബ്രണ്ടൻ മക്കല്ലമെന്ന പരിശീലകനും ബെൻ സ്റ്റോക്‌സ് എന്ന പുതിയ ക്യാപ്റ്റനും കീഴിൽ പുതിയ വിപ്ലവത്തിനാണ് ഇംഗ്ലണ്ട് ഇപ്പോൾ തിരി കൊളുത്തിയിരിക്കുന്നത്.

കിവീസിനെതിരായ പോരാട്ടത്തിന് മുൻപ് ദയനീയമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കു മുൻപു കളിച്ച 17 ടെസ്റ്റിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇംഗ്ലണ്ടിനു ജയിക്കാൻ കഴിഞ്ഞത്. അതിനാണ് ഇപ്പോൾ മക്കല്ലം- സ്റ്റോക്‌സ് സഖ്യം ആദ്യ പരമ്പരയിൽ തന്നെ പൊളിച്ചെഴുത്ത് നടത്തിയിരിക്കുന്നത്.

അടുത്ത ദിവസം തന്നെ ഇന്ത്യയെ നേരിടാനിറങ്ങുമ്പോൾ തങ്ങളുടെ നൂതന സമീപനത്തിനു യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് വ്യക്തമാക്കിയിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡിനെത്തുടർന്നു മാറ്റിവച്ച ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനു വെള്ളിയാഴ്ച എഡ്ജ്ബാസ്റ്റനിലാണു തുടക്കമാകുക. പരമ്പരയിൽ നിലവിൽ ഇന്ത്യ 21ന് മുന്നിലാണ്.

പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് സമവാക്യങ്ങളെത്തന്നെ പൊളിച്ചെഴുതുന്ന സമീപനമാണു ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് പുറത്തെടുത്തത്. പരമ്പരയിലെ മൂന്ന് മത്സരത്തിലും കിവീസ് ഉയർത്തിയ ദുഷ്‌കര വിജയ ലക്ഷ്യം പിന്തുടർന്ന് അടിച്ചെടുത്ത ഇംഗ്ലീഷ് ബാറ്റർമാർക്കാണ് പരമ്പര നേട്ടത്തിലെ ക്രെഡിറ്റിന്റെ ഏറിയ പങ്കും.

അവസാന മത്സരത്തിൽ കിവീസ് ഉയർത്തിയ 296 റൺസ് വിജലക്ഷ്യം സിക്‌സറടിച്ചാണു ജോണി ബെയർ‌സ്റ്റോ മറികടന്നത്. ഇംഗ്ലണ്ട് താരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള സമീപനത്തിൽ വന്ന വ്യത്യാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബെയർ‌സ്റ്റോ അടിച്ച ആ സിക്‌സ്.

'എതിരാളികൾ ആരാണ് എന്നതു ഞങ്ങൾക്ക് പ്രശ്നമല്ല. ന്യൂസിലൻഡിനെതിരെ സ്വീകരിച്ച അതേ സമീപനമായിരിക്കും ഇനിയുള്ള മത്സരങ്ങളിലും ഞങ്ങൾ സ്വീകരിക്കുക. ഇന്ത്യയ്‌ക്കെതിരായ മത്സരം വളരെ വ്യത്യസ്തമായിരിക്കും. പക്ഷേ, കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ എന്താണോ ചെയ്തത്, ഇന്ത്യയ്‌ക്കെതിരെയും അതുതന്നെ തുടരാനായിരിക്കും ഞങ്ങളുടെ ശ്രമം.'

'പരിശീലകൻ മക്കല്ലവും ഞാനും ചേർന്നു രൂപം നൽകിയ പുതിയ സമീപനവുമായി എല്ലാ താരങ്ങളും ഇഴുകി ചേരും എന്ന് അറിയാമായിരുന്നു. പക്ഷേ കാര്യങ്ങൾ ഇത്ര നന്നായി പരിണമിക്കുമെന്നു കരുതിയില്ല'- പരമ്പര നേട്ടത്തിനു ശേഷം സ്റ്റോക്‌സ് പ്രതികരിച്ചു.