വിദേശികൾക്ക് വീണ്ടും ആശങ്കയുയർത്തി പ്രവേശന വിലക്ക് നീ്ട്ടി കുവൈത്ത്്. പ്രവേശന വിലക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ നിരാശരായത് മലയാളികൾ അടക്കം നിരവധി പ്രവാസികളാണ്. ജൂൺ വരെയെങ്കിലും വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകൾ.

നിലവിൽ കുവൈത്തിലുള്ളവർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ്.ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

അതിന് മുമ്പ് തന്നെ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാൻ ദുബൈ ഉൾപ്പെടെ ഇടത്താവളങ്ങളിൽ രണ്ടാഴ്ച ക്വാറന്റീൻ ഇരുന്നായിരുന്നു ആളുകൾ വന്നിരുന്നത്.

അതേസമയം കുവൈത്തിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി. ഏപ്രിൽ എട്ടു മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി ഏഴു മണി മുതൽ പുലർച്ചെ അഞ്ചുവരെയായിരിക്കും പുതിയ കർഫ്യൂ സമയം. നേരത്തെ ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപന തോത് വിലയിരുത്തിയ ശേഷം കർഫ്യൂ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.