കാവി ഭീകരത അല്ലെങ്കിൽ സംഘപരിവാർ ഭീകരത എന്നത് സോഷ്യൽ മീഡിയയിലെ ഏറ്റവും പരിചിതമായ പദങ്ങളിൽ ഒന്നാണ്. കണ്ണൂരിലെ കൊലപാതകങ്ങളുടെ അനുഭവത്തിലാണ് ഇതു കൂടുതലും കേൾക്കുന്നത്. ഇസ്ലാമിക ഭീകരത കമ്മ്യൂണിസ്റ്റ് ഭീകരത എന്നിവയ്ക്കൊപ്പം തുല്ല്യ പ്രാധാന്യത്തോടെയാണ് ഞാൻ ഈ പദത്തെയും അവഗണിച്ചിരുന്നത്. എല്ലാത്തരത്തിലുള്ള ആശയങ്ങൾക്കും സഹിഷ്ണുതയോടെ അവസരം കൊടുക്കണമെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയായതിനാൽ ഞാൻ ഒരിക്കലും ഇത്തരം പ്രചാരണങ്ങളിൽ വീണു പോയിട്ടില്ല.

മത മൗലിക വാദങ്ങളെ ആശയപരമായി എതിർക്കണം എന്നു വിശ്വസിക്കുമ്പോഴും ഒരാൾക്ക് അയാളുടെ വിശ്വാസങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഏതെങ്കലും ഒരു മൗലികവാദിയുമായി ഇടപെടാൻ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. എന്നാൽ കാവി ഭീകരത അല്ലെങ്കിൽ സംഘ പരിവാർ ഭീകരത എന്നത് ഇന്നലെ ഞാൻ നേരിട്ടു അനുഭവിക്കുകയുണ്ടായി. ഞാൻ ഒരു ഈശ്വര - പ്രകൃതി വിശ്വാസി ആയതുകൊണ്ടാകാം ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നാണ് എന്റെ ഒരു തോന്നൽ.

ഹർത്താലുകളും ബന്ദും നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ആയതിനാൽ അത്തരം ദിവസങ്ങളിൽ വാഹനം ഓടിച്ചു ഒരിക്കൽ എങ്കിലും പുറത്തിറങ്ങുക എന്റെ രീതിയാണ്. സ്വന്തമായി വാഹനം ഓടിക്കാൻ തുടങ്ങിയ അന്നു മുതൽ എല്ലാ ഹർത്താലുകളിലും ഞാൻ പുറത്തിറങ്ങിയിട്ടുണ്ട്. പ്രതിഷേധങ്ങൾ സ്വയം നിർമ്മിതം ആകണമെന്നും ആരെങ്കിലും അടിച്ചേൽപ്പിക്കണ്ടത് ആയിക്കൂട എന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു നിലപാട് വർഷങ്ങളായി ഞാൻ എടുക്കുന്നത്.

ഹർത്താൽ ദിവസങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞാൽ അവരെ പ്രകോപിപ്പിക്കാതെ സഹിഷ്ണുതയോടെ സംസാരിക്കാനും അവരുമായി ചെറിയ ഒരു ആശയം സംവാദം നടത്താനും ഞാൻ ശ്രമിക്കാറുണ്ട്. ഇത്തരം സംവാദങ്ങളിൽ എല്ലാം തന്നെ വിജയിക്കാനും എനിക്കു സാധിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർ വീട്ടിൽ ഇരുന്നാൽ ഹർത്താലിന്റെ വാർത്ത വെളിയിൽ അറിയില്ലല്ലോ എന്ന സാമാന്യ യുക്തി മാത്രം മതി എന്റെ വാദം തടയുന്നവർ പൊതുവെ അംഗീകരിക്കാൻ. എന്നാൽ ഇന്നലത്തെ എന്റെ അനുഭവം തിരിച്ചായിരുന്നു.

[BLURB#1-VL]രണ്ട് ദിവസം മുൻപേ ഒരു പ്രധാനപ്പെട്ട ഒരു വാർത്തയുടെ തെളിവ് നൽകാൻ എന്നോട് നേരിട്ടു പൊന്മുടിക്ക് മുൻപുള്ള കല്ലാറിൽ എത്താൻ ഒരാൾ പറഞ്ഞിരുന്നു. പിന്നീട് ഹർത്താൽ പ്രഖ്യാപിക്കുന്നത്. ഹർത്താൽ അവസാനിക്കാൻ ഒന്നര മണിക്കൂർ കൂടി ബാക്കി ഉള്ളപ്പോൾ ഞാൻ ഇന്നലെ കുടുംബത്തെ കൂടി കൂട്ടി പുറപ്പെട്ടു. എന്റെ ആവശ്യം കഴിഞ്ഞാൽ പൊന്മുടി വരെ പോയി മടങ്ങി വരാം എന്നതായിരുന്നു ഉദ്ദേശം. ഒരാഴ്ചയായി പഠിത്തം ഇല്ലാതിരിക്കുന്ന മക്കൾക്ക് ഒരു മാറ്റവും ആവട്ടെ എന്നു കരുതി.

ബിജെപിക്ക് ഏറ്റവും അധികം ശക്തിയുള്ള കുടപ്പനക്കുന്നിൽ നിന്നായിരുന്നു നാലരയോടെ യാത്ര തുടങ്ങിയത്. വിതുരയ്ക്ക് സമീപം തൊളിക്കോട് എന്ന സ്ഥലത്തെത്തിയപ്പോൾ ഒരു സംഘം ബിജെപി - ആർഎസ്എസുകാര് വണ്ടിക്ക് മുൻപിലേക്ക് പാഞ്ഞടുത്തു. സാവധാനം എത്തിയ ഞാൻ വണ്ടി നിർത്തി വിൻഡോ താഴ്‌ത്തിയപ്പോഴേക്കും കാറിലിരിക്കുന്ന കുഞ്ഞുങ്ങളെ പോലും പരിഗണിക്കാതെ ചീത്ത വിളിച്ചു കൊണ്ട് ഒരു സംഘം ചുറ്റിനും കൂടി. ഞാൻ സാധാരണ പറയുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു നോക്കി. എന്നാൽ എന്റെ വണ്ടി കത്തിക്കുമെന്നും കൊല്ലുമെന്നുമൊക്കെയായിരുന്നു അവരുടെ ആക്രോശം. ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചതുകൊണ്ട് സംയമനത്തോടെയാണ് അപേക്ഷിച്ചത്.

ഇതിനിടയിൽ ഒരാൾ വണ്ടിയുടെ ഇടത്ത് വശത്തെ ടയറിന് സമീപം ഇരുന്നു കാറ്റു അഴിച്ചു വിടാൻ ശ്രമിച്ചു. കൂടെ നിന്നവർ എല്ലാം കൂടി അതിനെ ശക്തമായി എതിർത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല എന്നാണ് ഞാൻ കരുതിയത്. ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ എന്റെ സുഹൃത്ത് വിവി രാജേഷിനെ ഞാൻ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. തിരുവനന്തപുരം എയർപോർട്ടിൽ ജോലി ചെയ്യുന്ന മനു എന്നൊരു പയ്യനും ശ്രീകണ്ഠൻ എന്നൊരാളും കുമാർ എന്നൊരാളുമായിരുന്നു കൊലവിളി നടത്തിയത്. രാജേഷ് വിളിച്ചിട്ടും അവർ മുൻപോട്ട് വിടാൻ അനുവദിച്ചില്ല എന്നു മാത്രമല്ല എന്റെ വണ്ടി കത്തിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി കൊണ്ടിരുന്നു.

[BLURB#3-H]രാജേഷ് പറഞ്ഞിട്ട് ബിജെപിയുടെ അവിടുത്തെ മണ്ഡലം പ്രസിഡന്റ് രതീഷ് മുളയറ എന്നെ ഫോണിൽ വിളിക്കുകയും അവിടുള്ള സംഘപരിവാർ പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ഒരു കാരണവശാലും വണ്ടി അനങ്ങാൻ സമ്മതിക്കില്ല എന്ന വാശിയിൽ ആയിരുന്നു അവർ. നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾക്കല്ല സംഘത്തിനാണ് മോശം എന്നൊക്കെ ഞാൻ പറഞ്ഞു നോക്കിയിരുന്നു. ഒരു മാദ്ധ്യമങ്ങളുടെയും പിന്തുണ ഇല്ലാതെയാണ് സംഘം വളർത്തുന്നതെന്നും ഗുണ്ടായിസം തന്നെയാണ് ഞങ്ങളുടെ രീതിയെന്നും വേണമെങ്കിൽ അങ്ങനെ തന്നെ എഴുതിക്കോ എന്നുമൊക്കെ ആയിരുന്നു വെല്ലുവിളി.

തുടർന്ന് വഴക്കിന് നിൽക്കാതെ ഞാൻ മടങ്ങി പോന്നു. സാധാരണ ഗതിക്ക് അത്യാവശം സ്പീഡിൽ കാറോടിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇന്നെല തൊളിക്കോട് നിന്ന് മടങ്ങിയത് വളരെ പതിയെ കാറോടിച്ചായിരുന്നു. എന്നിട്ടും വഴിയിൽ ഒരു ചെറിയ വളവിൽ വണ്ടി നിയന്ത്രണം വിട്ട് റോഡിന് പുറത്തേയ്ക്ക് തെന്നി മാറി. പുറത്തിറങ്ങി നോക്കിയപ്പോഴാണ് അറിയുന്നത് - വണ്ടിയുടെ കാറ്റ് അവർ അഴിച്ചു വിട്ടിട്ടാണ് എന്നെ പറഞ്ഞയച്ചത് എന്ന്. ഞാൻ പതിവ് പോലെ സ്പീഡിൽ ആയിരുന്നു കാർ ഓടിച്ചിരുന്നതെങ്കിൽ വലിയൊരു അപകടം തന്നെ ഉണ്ടായേനെ എന്നുറപ്പായിരുന്നു. ഒഴിഞ്ഞു പോയത് വലിയൊരു ദുരന്തം തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് എന്നെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയത്.

[BLURB#2-VR]വണ്ടി മുമ്പോട്ട് കൊണ്ട് പോകാനാവാതെ ഞാൻ മടങ്ങിയപ്പോൾ വിജയികളായി ചിരിച്ച ആ സംഘപരിവാർ അംഗങ്ങളുടെ മുഖത്ത് ഒരു ചിരി ഞാൻ ശ്രദ്ധിച്ചിരുന്നു. കാറ്റു പോയ കാറുമായി പോകുന്ന വഴി വണ്ട് അപകടത്തിൽ പെട്ട് ഉണ്ടാകുന്ന ദുരന്തം മനസിൽ കണ്ടുകൊണ്ടുള്ള ചിരി. അൽപം എങ്കിലും മനുഷ്യത്വും മനസിൽ ഉണ്ടായിരുന്നെങ്കിൽ കാറിലിരുന്ന മൂന്ന് കുഞ്ഞുങ്ങളുടെ മുഖം അവരുടെ ആരുടെ എങ്കിലും മനസിൽ തെളിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ? നിഷ്‌കരുണം വെട്ടുകയും, കുത്തുകയും ചെയ്യാൻ എങ്ങനെയാണ് മനുഷ്യർക്ക് മനസുണ്ടാവുന്നത് എന്നു പലതവണ എന്നോട് തന്നെ ഞാൻ മുമ്പ് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമായി തോന്നി ആ ചിരി.

കൊലയാളികൾ എന്നും മനസാക്ഷിയില്ലാത്തവരാണെന്നും ഒക്കെ അനേകം പേർ പറഞ്ഞു കേട്ടിട്ടും സംഘപരിവാറിനെ പറ്റി എന്റെ മനസിൽ ഉണ്ടായിരുന്ന ഒരു സങ്കല്പം രാഷ്ട്രനിർമ്മാണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടന എന്നു മാത്രമായിരുന്നു. എന്നാൽ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസിലായി, യാതൊരു കരുണമില്ലാത്തവരുടെ ഒരു കൂട്ടായ്മയാണ് ഇവരെന്ന്. ഏത് മതത്തിൽ വിശ്വസിച്ചാലും ഏത് സംഘടനയിൽ പ്രവർത്തിച്ചാലും കുരുന്നുകൾ കൊല്ലപ്പെടാൻ സാഹചര്യം ഒരുക്കുന്നത് മനസാക്ഷി മരവിച്ചവർക്ക് മാത്രം പറ്റുന്ന കാര്യമാണ്. എന്റെ വണ്ടിയുടെ കാറ്റ് അഴിച്ചു വിട്ടയാളെ എനിക്കറിയില്ല. അയാൾക്ക് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ മുഖം മാത്രം ഓർത്തു നോക്കുക. അപ്പോൾ അറിയാം നിങ്ങൾ കാണിച്ച ക്രൂതയുടെ രൂക്ഷത. ദൈവവും, പ്രകൃതിയും നിങ്ങളോട് ക്ഷമിക്കട്ടെ എന്നു മാത്രമാണ് എന്റെ പ്രാർത്ഥന.